ഒരു എംഎല്‍എ കൂടി രാജിവച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ഈ മാസം 26-നുമുമ്പ് പുതിയ കാര്‍ഷികനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയില്ലെങ്കില്‍ തന്റെ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെയായിരുന്നു കത്ത്.

Update: 2021-01-27 14:16 GMT

ഛണ്ഡീഗഢ്: ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അഭയ് സിങ് ചൗട്ടാല രാജിവച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തി വരുന്ന സമരം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇതോടെ ഭരണത്തിലുള്ള ബിജെപി സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

എല്ലനബാദ് മണ്ഡലത്തിലെ പ്രതിനിധിയായിട്ടുള്ള അഭയ് ചൗട്ടാല ഐഎന്‍എല്‍ഡിയുടെ ഏക എംഎല്‍എയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയിരുന്നു. ഈ മാസം 26-നുമുമ്പ് പുതിയ കാര്‍ഷികനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയില്ലെങ്കില്‍ തന്റെ രാജി അംഗീകരിക്കണമെന്ന ഉപാധിയോടെയായിരുന്നു കത്ത്.

ചൗട്ടാലയുടെ രാജി സ്പീക്കര്‍ ഇന്ന് സ്വീകരിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധമായ രീതിയിൽ കർഷകർക്ക് മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചതിന് കേന്ദ്രത്തെ ആക്ഷേപിച്ച അഭയ് ചൗതാല,  രാജ്യത്തെ മുഴുവൻ കാർഷിക സമൂഹവും ഈ നിയമനിർമ്മാണങ്ങളെ എതിർക്കുകയാണെന്നും സ്പീക്കർക്ക് അയച്ച കത്തിൽ പറയുന്നു. 

അഭയ് ചൗതാലയുടെ രാജിക്ക് ശേഷം ഹരിയാന നിയമസഭയിൽ ഇപ്പോൾ ബിജെപിയുടെ 40 എം‌എൽ‌എമാരാണ് ഉള്ളത്. ഭൂരിപക്ഷം തെളിയിക്കുന്നപോൾ സഖ്യകക്ഷികളായ ജെജെപിയുടെ 10 അം​ഗങ്ങളും ഒപ്പമുണ്ടായിരുന്നെങ്കിലും കാർഷിക നിയമത്തെ തുടർന്ന് ജെജെപി എൻഡിഎ വിട്ടിരുന്നു. 90 സീറ്റുള്ള ഹരിയാന നിയമ സഭയിൽ ബിജെപിക്ക് ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

31 അം​ഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഹരിയാന ലോഖിത് പാർട്ടിയുടെ ഒരു എം‌എൽ‌എയും കോൺ​ഗ്രസിനൊപ്പം സഖ്യകക്ഷിയായി തുടരുന്നുണ്ട്. ഏഴ് അംഗങ്ങൾ സ്വതന്ത്രരാണ്, അതിൽ അഞ്ച് പേർ വൈദ്യുതി മന്ത്രി രഞ്ജിത് സിങ് ചൗതാല ഉൾപ്പെടെയുള്ളവർ ഭരണകക്ഷിയായ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.