ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു; കരമാര്‍ഗം മടങ്ങാം: ഇന്ത്യന്‍ എംബസി

Update: 2025-06-16 07:03 GMT
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍; വ്യോമാതിര്‍ത്തി അടച്ചു; കരമാര്‍ഗം മടങ്ങാം: ഇന്ത്യന്‍ എംബസി

ടെഹ്‌റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ പ്രതികരണവുമായി ഇറാന്‍. വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇറാനില്‍ 1500ല്‍ ഏറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ഇറാനും ഇസ്രായേലും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കരമാര്‍ഗം മടങ്ങാനാണ് വിദ്യാര്‍ഥികളോട് ഇറാന്‍ ആവശ്യപ്പെടുന്നത്.

ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇന്നലെ അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട നമ്പറുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെടാനാണ് ഈ നമ്പറുകള്‍. ഇന്ത്യന്‍ പൗരരോട് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എംബസി അഭ്യര്‍ഥിച്ചു. എക്‌സ് അക്കൗണ്ടില്‍ പൂരിപ്പിക്കാനുള്ള ഫോം ഉണ്ട്.

അതേസമയം, ഇസ്രായേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെല്‍ അവീവിലെ എംബസി അധികൃതര്‍ അറിയിച്ചു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ്ലൈനും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളടക്കം എല്ലാ മേഖലയിലെയും ഇന്ത്യന്‍ പൗരരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. ഇസ്രായേല്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.

ഹെല്‍പ്ലൈന്‍ നമ്പറുകള്‍:+98 9128109115, +98 9128109109

വാട്‌സാപ് നമ്പറുകള്‍:+98 9010144557

+98 9015993320

+91 8086871709



Similar News