ഇന്ത്യന്‍ ബാങ്കിങ് സംവിധാനം സുരക്ഷിതം; നിക്ഷേപകര്‍ പരിഭ്രാന്തരാവരുതെന്ന് ആര്‍ബിഐ

മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ- ഓപറേറ്റീവ് ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അഭ്യര്‍ഥനയുമായി ആര്‍ബിഐ വീണ്ടും രംഗത്തെത്തിയത്.

Update: 2019-10-01 14:37 GMT

മുംബൈ: പൊതു, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പുകള്‍ നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യന്‍ ബാങ്കിങ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്നും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ആര്‍ബിഐ ട്വിറ്ററില്‍ വ്യക്തമാക്കി.

മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ- ഓപറേറ്റീവ് ബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അഭ്യര്‍ഥനയുമായി ആര്‍ബിഐ വീണ്ടും രംഗത്തെത്തിയത്. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ചില ബാങ്കുകളെക്കുറിച്ച് ചില സ്ഥലങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് നിക്ഷേപകരില്‍ ഉത്കണ്ഠയുണ്ടാക്കുന്നു. അത്തരം അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്ന് ആര്‍ബിഐ ട്വിറ്ററില്‍ കുറിച്ചു. ഒരാഴ്ചയ്ക്കിടെ ആര്‍ബിഐ നല്‍കുന്ന രണ്ടാമത്തെ ഉറപ്പാണിത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും തെറ്റായതുമായ അഭ്യൂഹങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഇരയാവരുതെന്ന് അഭ്യര്‍ഥിച്ച് സപ്തംബര്‍ 26ന് ആര്‍ബിഐ ട്വീറ്റ് ചെയ്തിരുന്നു. ക്രമക്കേട് കണ്ടെത്തിയ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ- ഓപറേറ്റീവ് ബാങ്കിന്റെ ഭരണസമിതിയെ കഴിഞ്ഞയാഴ്ച സസ്‌പെന്റ് ചെയ്യുകയും പ്രവര്‍ത്തനം ആര്‍ബിഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വായ്പ അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ നിക്ഷേപം നടത്തുന്നതിനോ ബാങ്കിനെ വിലക്കിയിരിക്കുകയാണ്. 

Tags:    

Similar News