അതിര്‍ത്തിക്ക് സമീപം കൊടുംശൈത്യത്തില്‍ കുടുങ്ങിയ ചൈനീസ് പൗരന്‍മാരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സൈന്യം

. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം തകരാറിലായപ്പോഴാണ് സഹായവുമായി സൈനികരെത്തിയത്. സമുദ്രനിരപ്പില്‍നിന്നും 17,500 അടി ഉയരത്തിലുള്ള പീഠഭൂമിയില്‍ വച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് വഴിതെറ്റിയത്.

Update: 2020-09-05 13:10 GMT

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനിടെ അതിര്‍ത്തിയില്‍നിന്ന് വേറിട്ട വാര്‍ത്തകളും പുറത്തുവരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപം വടക്കന്‍ സിക്കിമില്‍ കൊടും ശൈത്യത്തില്‍ കുടുങ്ങിപ്പോയ ചൈനീസ് പൗരന്‍മാര്‍ക്ക് രക്ഷയ്‌ക്കെത്തിയത് ഇന്ത്യന്‍ സൈന്യം. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം തകരാറിലായപ്പോഴാണ് സഹായവുമായി സൈനികരെത്തിയത്. സമുദ്രനിരപ്പില്‍നിന്നും 17,500 അടി ഉയരത്തിലുള്ള പീഠഭൂമിയില്‍ വച്ചാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തിന് വഴിതെറ്റിയത്.

പൂജ്യം ഡിഗ്രിക്കും താഴെ കൊടും ശൈത്യമുള്ള ഇവര്‍ക്ക് സൈന്യം വൈദ്യസഹായവും ഭക്ഷണവും വെള്ളവും കമ്പിളി വസ്ത്രങ്ങളും നല്‍കി. വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്താനും സൈനികര്‍ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങളടക്കം കരസേന പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് പൗരന്‍മാര്‍ക്ക് വഴിതെറ്റിയതിനെത്തുടര്‍ന്ന് തങ്ങള്‍ രക്ഷയ്‌ക്കെത്തുകയായിരുന്നുവെന്ന് കരസേന പ്രസ്താവനയില്‍ വ്യക്തമാക്കി.

ചൈനീസ് പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് ഇവര്‍ക്ക് അടിയന്തരമായി ഓക്‌സിജനും ഭക്ഷണവും നല്‍കി. തുടര്‍ന്ന് ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കി. ഒരു സൈനികന്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ചൈനീസ് പൗരന്‍മാര്‍ക്ക് പ്രാഥമിക ശുശ്രൂശ നല്‍കുന്നത് ദൃശ്യങ്ങളിലുണ്ട്. മറ്റൊരു ചിത്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരാള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ്. ഇവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് കൃത്യമായ വഴിയും വിശദീകരിച്ചുകൊടുത്തു. യഥാസമയം സഹായം നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും ഇന്ത്യയ്ക്കും നന്ദിപറഞ്ഞതിനു ശേഷമാണ് ചൈനീസ് പൗരന്‍മാര്‍ മടങ്ങിയത്.  

Tags: