റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങും: നിർമല സീതാരാമൻ

ബാരലിന് 35 ഡോളര്‍ വരെ കുറച്ച് ക്രൂഡ് ഓയിൽ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദേശവും റഷ്യ ഇന്ത്യക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

Update: 2022-04-01 18:07 GMT

ന്യൂഡൽഹി: കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുമ്പത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ്.

ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. യുക്രെയ്ന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി.

ബാരലിന് 35 ഡോളര്‍ വരെ കുറച്ച് ക്രൂഡ് ഓയിൽ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദേശവും റഷ്യ ഇന്ത്യക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുക്രെയ്നെതിരായ യുദ്ധ നീക്കത്തെ തുടർന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെട്ടിട്ടുണ്ട്.

ഇതോടെ റഷ്യയിൽ ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുള്ള വില വർധന കൂടി കണക്കിലെടുത്ത്, തങ്ങളെ തീർത്തും എതിർക്കാത്ത ഏഷ്യൻ രാജ്യങ്ങളിലടക്കം ഇത് വിറ്റഴിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ.