കര്‍ഷക സമരത്തെപ്പറ്റി ചര്‍ച്ച: ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

ലേബര്‍ പാര്‍ട്ടിയിലെ നിരവധി എംപിമാരും ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും കര്‍ഷക സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Update: 2021-03-09 15:24 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ.

90 മിനിട്ട് നീണ്ട ചര്‍ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിങ്കളാഴ്ചയാണ് നടന്നത്. ലേബര്‍ പാര്‍ട്ടിയിലെ നിരവധി എംപിമാരും ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും കര്‍ഷക സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ആശങ്ക നേരിട്ടറിയിക്കുമെന്ന് യു.കെ. സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ കാര്‍ഷിക പരിഷ്‌കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അനാവശ്യ ചര്‍ച്ച നടത്തിയതില്‍ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍നിന്ന് ബ്രിട്ടീഷ് എംപിമാര്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.