ഇന്ത്യയിൽ ജനാധിപത്യം ശക്തമായതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടുന്നെന്ന് നീതി ആയോഗ് സിഇഒ
കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരേ മൽസരിക്കുക എളുപ്പമല്ലെന്നും കാന്ത് പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം ശക്തമായതിനാൽ കടുത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്ന് നീതി ആയോഗ് സിഇഒ. രാജ്യത്തെ മൽസരാധിഷ്ഠിതമാക്കാൻ കൂടുതൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് അമിതാഭ് കാന്ത് പറഞ്ഞു.
ഖനനം, കൽക്കരി, തൊഴിൽ, കൃഷി തുടങ്ങി മേഖലകളിലുടനീളം കേന്ദ്രം കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അടുത്ത പരിഷ്കരണ തരംഗങ്ങൾ സംസ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്വരാജ്യ മാസിക സംഘടിപ്പിച്ച ഒരു വെർച്വൽ പരിപാടിയിൽ സംസാരിച്ച കാന്ത് പറഞ്ഞു.
ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത പരിഷ്കാരങ്ങൾ വളരെ ബുദ്ധിമുട്ടാണ്, ഞങ്ങൾക്ക് വളരെയധികം ജനാധിപത്യമുണ്ട്… ഈ പരിഷ്കാരങ്ങൾ (ഖനനം, കൽക്കരി, തൊഴിൽ, കൃഷി) നടപ്പാക്കാൻ നിങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്, ഇനിയും നിരവധി പരിഷ്കാരങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരേ മൽസരിക്കുക എളുപ്പമല്ലെന്നും കാന്ത് പറഞ്ഞു. കടുത്ത പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഈ സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഷ്കാരങ്ങളുടെ അടുത്ത തരംഗം സംസ്ഥാനങ്ങളിൽ നിന്നായിരിക്കണമെന്ന് നിതി ആയോഗ് സിഇഒ ഊന്നിപ്പറഞ്ഞു. കാർഷിക മേഖലയ്ക്ക് പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കാന്ത് പറഞ്ഞു.