സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് യുപിയില്‍: പ്രിയങ്ക ഗാന്ധി
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സെല്‍ സ്ഥാപിക്കണം. അതത് ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിന് എസ്പിമാരെ മുഖ്യമന്ത്രി ഓഫിസിലെ സെല്ലുമായി നേരിട്ട് ബന്ധപ്പെടുത്തണം.
ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്ന സംസ്ഥാനം യുപിയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാനഭംഗത്തിനിരയായാല്‍ യുപിയില്‍ ജീവിക്കുക ദുഷ്‌കരമാണ്. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. അവര്‍ കുറ്റവാളികള്‍ക്ക് ഒപ്പമാണ്. ഉന്നാവില്‍ ഇരയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു. 'ഭാരത് ബച്ചാവോ' റാലിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ലഖ്‌നോവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സെല്‍ സ്ഥാപിക്കണം. അതത് ജില്ലയിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിന് എസ്പിമാരെ മുഖ്യമന്ത്രി ഓഫിസിലെ സെല്ലുമായി നേരിട്ട് ബന്ധപ്പെടുത്തണം. 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇരകള്‍ക്ക് സംരക്ഷണം നല്‍കുകയും വേണം. ക്രമസമാധാനപാലനം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ 11 മാസത്തിനിടെ ഉന്നാവോയില്‍ മാത്രം 90 ബലാല്‍സംഗങ്ങള്‍ നടന്നിട്ടുണ്ട്. മെയിന്‍പുരി, സാംബാല്‍ എന്നിവിടങ്ങളില്‍ വീണ്ടും ബലാല്‍സംഗങ്ങള്‍ നടന്നിരിക്കുന്നു. ഇതൊരു അടിയന്തരസൗഹചര്യമായി രാജ്യമെമ്പാടും കാണണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.