ആൾദൈവം കൽക്കി ഭഗവാൻറെ ആശ്രമത്തിൽ റെയ്ഡ് കോടിക്കണക്കിന് രൂപ കണ്ടെത്തി
43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാൻറെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ അനധികൃത സ്വത്ത് കണ്ടെത്തി. പരിശോധന നടന്ന കണക്കനുസരിച്ച് 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.
ആദായനികുതി വകുപ്പിലെ എട്ടംഗ സംഘമാണ് കൽക്കി ആശ്രമത്തിലടക്കം പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ട്രസ്റ്റിൻറെ അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്ന സമയം കൽക്കി ഭഗവാൻറെ ഭാര്യ അമ്മ ഭഗവാനും മകൻ കൃഷ്ണാജിയും തമിഴ്നാട്ടിലായിരുന്നു.
ഇവരുടെ വിശ്വസ്‌തൻ ലോകേശ് ദാസജിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുകാരനായ കൽക്കി ഭഗവാനുള്ളത്.