1.3 ലക്ഷം കോടിരൂപ ചെലവഴിച്ച് 144 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
യു.എസ്, ഫ്രാന്‍സ്, റഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ ഇന്ത്യയ്ക്ക് വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ന്യൂഡല്‍ഹി: 1.3 ലക്ഷം കോടിരൂപ ചെലവഴിച്ച് 144 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇതുസംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യൻ കമ്പനികളുമായി ചേർന്ന് ഇന്ത്യയില്‍ തന്നെയാവും 144 യുദ്ധവിമാനങ്ങളും നിര്‍മിക്കുക. വിദേശ കമ്പനികള്‍ യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യന്‍ പങ്കാളികള്‍ക്ക് കൈമാറേണ്ടിയും വരും.
യു.എസ്, ഫ്രാന്‍സ്, റഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ യുദ്ധവിമാന നിര്‍മാണ കമ്പനികള്‍ ഇന്ത്യയ്ക്ക് വിവരങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. റഫാല്‍ യുദ്ധവിമാനങ്ങളുടേതിന് സമാനമായ സാങ്കേതിക മികവുള്ള കൂടുതല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കാന്‍ വഴിതെളിക്കുന്നതാണ് നീക്കം.
എഫ് 18 സൂപ്പര്‍ ഹോര്‍നെറ്റ്, എഫ് 15 സ്‌ട്രൈക്ക് ഈഗിള്‍ തുടങ്ങിയവയാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. മിഗ് - 35, സുഖോയ് എന്നിവയാണ് റഷ്യ വാഗ്ദാനം ചെയ്യാനിടയുള്ളത്. ഗ്രിപ്പന്‍ യുദ്ധവിമാനങ്ങളുടെ ആധുനിക വകഭേദമാണ് സ്വീഡനിലെ യുദ്ധവിമാനക്കമ്പനി സാബ് മുന്നോട്ടുവെക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ 50,000 കോടിരൂപ മുടക്കി ഏറ്റെടുക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ സമിതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. എയ്‌റോ ഇന്ത്യയില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. മിഗ് 21 യുദ്ധവിമാനങ്ങളുടെ നാല് സ്‌ക്വാഡ്രണുകള്‍ക്ക് പകരം തേജസ് രംഗത്തെത്തിയേക്കും. മിഗ് 21 യുദ്ധവിമാനങ്ങള്‍ ഇതോടെ ഉപേക്ഷിക്കുകയും ചെയ്യും.
