മെഹബൂബ മുഫ്തി വീണ്ടും വീട്ടുതടങ്കലില്‍

Update: 2021-09-08 01:06 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. ട്വിറ്ററിലൂടെ മെഹബൂബ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീര്‍ സാധാരണ നിലയിലായെന്ന് ഭരണകൂടം പറയുന്നത് ഇതാണോയെന്ന് മെഹബൂബ ചോദിച്ചു. അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളില്‍ ആശങ്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതേ അവകാശങ്ങള്‍ കശ്മീരികള്‍ക്കു നിഷേധിക്കുകയാണ്. സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹത്തോട് പോലിസ് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ചതിന്റെ അടുത്ത ദിവസമാണ് തന്നെ ശ്രീനഗറില്‍ വീട്ടുതടങ്കലിലാക്കിയത്.

ഇന്ന് ഞാന്‍ വീട്ടുതടങ്കലിലാണ്. കാരണം ഭരണനിര്‍വഹണ പ്രകാരം കശ്മീരില്‍ സ്ഥിതി സാധാരണയില്‍നിന്ന് വളരെ അകലെയാണ്. കശ്മീരില്‍ സാധാരണ നിലയിലാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങളെ ഇത് തുറന്നുകാട്ടുകയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. കുല്‍ഗാം ജില്ലയില്‍ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ മെഹബൂബ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സംഘര്‍ഷം നടക്കുന്ന പ്രദേശത്തേക്കുള്ള മെഹബൂബയുടെ സന്ദര്‍ശനം വിലക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്യുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മെഹബൂബയും മാസങ്ങളോളം വീട്ടുതടങ്കലിലായിരുന്നു.

Tags:    

Similar News