തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍; നിഷേധിച്ച് പോലിസ്

മുന്‍ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ സൗത്ത് കശ്മീരിലുള്ള ഖബറിടം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വീട്ടുതടങ്കലിലാക്കിയതെന്ന് ഇല്‍തിജ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Update: 2020-01-02 14:51 GMT

ന്യൂഡല്‍ഹി: അധികൃതര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോവാന്‍ അനുവദിക്കുന്നില്ലെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. മുന്‍ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ സൗത്ത് കശ്മീരിലുള്ള ഖബറിടം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വീട്ടുതടങ്കലിലാക്കിയതെന്ന് ഇല്‍തിജ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അനന്ത്‌നാഗ് ജില്ലയിലുള്ള ഖബറിടം സന്ദര്‍ശിക്കാന്‍ തന്റെ സുരക്ഷാ ഉദ്യേഗസ്ഥനും ഡ്രൈവറും നേരത്തെ അനുമതി തേടിയിരുന്നെന്നാണ് ഇല്‍തിജ പറയുന്നത്. ക്രമസമാധാന ചുമതലയുള്ള ഡിജിപി അനുമതി നിഷേധിച്ചു.

അതേസമയം, വീട്ടുതടങ്കലിലാക്കിയെന്ന ഇല്‍തിജയുടെ ആരോപണം പോലിസ് നിഷേധിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാലാണ് സന്ദര്‍ശനം നിഷേധിച്ചതെന്ന് എഡിജിപി മുനീര്‍ ഖാന്‍ പ്രതികരിച്ചു. ഇല്‍തിജയ്ക്ക് പ്രത്യേക സുരക്ഷാവിഭാഗത്തിന്റെ സുരക്ഷയുണ്ട്. പുറത്തുള്ള സന്ദര്‍ശനങ്ങള്‍ക്ക് അതത് ജില്ലാ ഭരണകൂടത്തിന്റെയും പോലിസിന്റെയും അനുമതി വേണമെന്നാണ് വ്യവസ്ഥ. അനന്ത്‌നാഗ് ജില്ലാ ഭരണകൂടം അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം തടഞ്ഞതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഗുപ്കര്‍ റോഡിലുള്ള മെഹ്ബൂബ മുഫ്തിയുടെ ഫെയര്‍വ്യൂ എന്ന വസതിയില്‍ പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ഇല്‍തിജയുടെ മാതാവ് മെഹ്ബൂബ മുഫ്തി ആഗസ്ത് അഞ്ച് മുതല്‍ കരുതല്‍ തടങ്കലിലാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു.

Tags: