ഭിന്നിപ്പിന്റെ ശക്തി ഇങ്ങോട്ടുവരുന്നുണ്ട്'; അമിത് ഷാ ഹൈദരാബാദിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് കെ ചന്ദ്രശേഖര്‍ റാവു
പാകിസ്താനില്‍ നിന്നും മ്യാന്മറില് നിന്നുമുള്ളവരെ ഹൈദരാബാദില്‍ നിന്നും പുറത്താക്കണമെന്ന മുതിര്‍ന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബിജെപിയെ ഭിന്നിപ്പിന്റെ ശക്തികളെന്ന് ചന്ദ്രശേഖര്‍ റാവു വിശേഷിപ്പിച്ചത്.
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുന്നത് ചൂണ്ടിക്കാട്ടി, ഈ നഗരത്തെ രക്ഷിക്കണമെന്നും ചില ഭിന്നിപ്പിന്റെ ശക്തികള്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ആവശ്യപ്പെട്ട് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയെ ഉന്നംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചതോടെയാണ് ഹൈദരാബാദ് മുന്സിപല് തിരഞ്ഞെടുപ്പിന് പ്രാധാന്യമേറിയത്.
ഭിന്നിപ്പിന്റെ ചില ശക്തികള്‍ ഹൈദരാബാദിലേക്ക് കടക്കാനും ഇവിടം താറുമാറാക്കാനും ശ്രമിക്കുന്നുണ്ട്. നമ്മളത് അനുവദിക്കാന്‍ പാടുണ്ടോ? നമ്മള് നമ്മുടെ സമാധാനം തച്ചുടക്കാന്‍ പാടുണ്ടോ? ഹൈദരാബാദിലെ എന്റെ സഹോദരീ സഹോദരന്മാരേ… തെലങ്കാനയുടെ മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് ആത്മര്ത്ഥയോടെ പറയുകയാണ്, ദയവായി മുന്നോട്ടു കടന്നുവരൂ… ഉയര്‍ന്ന ചിന്താഗതി മുന്നോട്ടുവെക്കുന്ന ടിആര്‍എസിന് നിങ്ങളുടെ പിന്തുണ നല്‍കൂ. ഹൈദരാബാദിനെ ഈ ഭിന്നിപ്പിന്റെ ശക്തികളില്‍നിന്നും രക്ഷിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ നിന്നും മ്യാന്മറില് നിന്നുമുള്ളവരെ ഹൈദരാബാദില്‍ നിന്നും പുറത്താക്കണമെന്ന മുതിര്‍ന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബിജെപിയെ ഭിന്നിപ്പിന്റെ ശക്തികളെന്ന് ചന്ദ്രശേഖര്‍ റാവു വിശേഷിപ്പിച്ചത്. ഹൈദരാബാദില്‍ നിന്നും പാകിസ്താനികളെയും റോഹിൻഗ്യകളെയും പുറത്താക്കാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്നായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബന്ദി സഞ്ജയ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ അസദുദ്ദീന്‍ ഒവൈസിയെ പുതുതലമുറയുടെ മുഹമ്മദ് അലി ജിന്നയെന്നും വിളിച്ചിരുന്നു.