തെലങ്കാനയില്‍ സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി വൈദികന്റെ നെറുകയില്‍ കുങ്കുമം ചാര്‍ത്തി

Update: 2024-04-18 10:30 GMT

തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ സ്‌കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം എന്ന സ്‌കൂളിലാണ് ആക്രമണത്തെ ഉണ്ടായത്. സ്‌കൂള്‍ യൂണിഫോമിന് പകരം ഏതാനും വിദ്യാര്‍ത്ഥികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം ഉണ്ടായത്. കെട്ടിടത്തിന് മുകളില്‍ കാവിക്കൊടി കെട്ടിയ അക്രമികള്‍, മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ത്തു. മലയാളി വൈദികന്‍ ഫാ. ജയ്‌സണ്‍ ജോസഫിനെ ക്രൂരമായി മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. വൈദികനന്റെ നെറുകയില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു.

സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാന്‍ ദീക്ഷ സ്വീകരിക്കുന്നവര്‍ ധരിക്കുന്ന വേഷമിട്ട് കുറച്ച് കുട്ടികള്‍ സ്‌കൂളിലെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികള്‍ സംഘം ചേര്‍ന്ന് സ്‌കൂളിലെത്തി അക്രമം നടത്തിയത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി. സംഭവത്തില്‍ പോലിസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.





Tags:    

Similar News