ഹിന്ദുത്വത്തെ ഐഎസിനോട് താരതമ്യം ചെയ്തു; സൽമാൻ ഖുർഷിദിനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) സിആർപിസി പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നോ കോടതിയുടെ ഉത്തരവ്.
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദിന്റെ 'സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻ ഹുഡ് ഇൻ ഔർ ടൈംസ്' എന്ന പുസ്തകത്തിൽ ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തർപ്രദേശ് കോടതി ഇന്ന് ഉത്തർപ്രദേശ് പോലിസിനോട് നിർദേശിച്ചു.
ഖുർഷിദിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഹിന്ദുത്വത്തെ ഐഎസിനോടും ബോക്കോ ഹറാമിനോടും താരതമ്യം ചെയ്തതിനാൽ ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ശുഭാംഗി തിവാരി (156(3) സിആർപിസി പ്രകാരം) നൽകിയ പരാതിയാണ് ലഖ്‌നോ കോടതിയുടെ ഉത്തരവ്.
അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശന്തനു ത്യാഗി ലഖ്‌നോവിലെ ബക്ഷി കാ തലാബ് പോലിസ് സ്റ്റേഷൻ ഇൻചാർജിനോട് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പാക്കാനും നിർദേശിച്ചു. എഫ്‌ഐആറിന്റെ പകർപ്പ് അടുത്ത മൂന്ന് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് എഴുതിയ "സൺറൈസ് ഓവർ അയോദ്ധ്യ" എന്ന പുസ്തകത്തിന്റെ കൂടുതൽ പ്രസിദ്ധീകരണ/പ്രചാരണത്തിനെതിരേ സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.
