കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചേക്കും; പ്രതീക്ഷയുമായി കനീസ് ഫാത്തിമ

അവര്‍ക്കു പരീക്ഷകള്‍ എഴുതാന്‍ സാധിക്കും.

Update: 2023-05-14 14:46 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഏറെ വിവാദമായ ഹിജാബ് നിരോധനം കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തുകളയുമെന്നു സൂചന. ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നു ഹിജാബ് നിരോധനമായിരുന്നെന്നാണു വിലയിരുത്തുന്നത്. സര്‍ക്കാര്‍ അധികാരമേറ്റശേഷം ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് വിവരം.

''ദൈവഹിതമുണ്ടെങ്കില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം വരുംദിനങ്ങളില്‍ ഞങ്ങള്‍ എടുത്തുകളയും. ആ പെണ്‍കുട്ടികള്‍ക്ക് തിരികെ പഠിക്കാനുള്ള അവസരം നല്‍കും. അവര്‍ക്കു പരീക്ഷകള്‍ എഴുതാന്‍ സാധിക്കും. വിലപ്പെട്ട 2 വര്‍ഷങ്ങളാണു പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്'' കോണ്‍ഗ്രസിലെ ഏക മുസ്‌ലിം വനിതാ എംഎല്‍എയായി ജയിച്ച കനീസ് ഫാത്തിമ പറഞ്ഞു.

ഉത്തര ഗുല്‍ബറഗയില്‍ ബിജെപിയുടെ ചന്ദ്രകാന്ത് ബി.പാട്ടീലിനെ 2,712 വോട്ടുകള്‍ക്കാണു കനീസ് തോല്‍പ്പിച്ചത്. പൗരത്വ പ്രക്ഷോഭങ്ങളിലും ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിലെയും കര്‍ണാടകയിലെ മഹനീയ സാന്നിധ്യമായിരുന്നു കനീസ്. കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.





Tags:    

Similar News