യുപി സര്‍ക്കാരിന്റെ നടപടി അന്യായം; സിഎഎ വിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പൊതുനിരത്തില്‍നിന്ന് ഉടന്‍ നീക്കണം: അലഹബാദ് ഹൈക്കോടതി

ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മുമ്പ് മുഴുവന്‍ ഹോര്‍ഡിങ്ങുകളും നീക്കംചെയ്ത് കോടതിയെ വിവരം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് രമേശ് സിന്‍ഹയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. വൈകീട്ട് മൂന്നുമണിക്ക് യുപി സര്‍ക്കാരിനുവേണ്ടി എജി കോടതിയില്‍ ഹാജരായി സ്വീകരിച്ച നടപടികളെക്കുറിച്ച് ധരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Update: 2020-03-08 06:43 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളടങ്ങിയ കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ ഉടന്‍ നീക്കംചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ അന്ത്യശാസനം. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മുമ്പ് മുഴുവന്‍ ഹോര്‍ഡിങ്ങുകളും നീക്കംചെയ്ത് കോടതിയെ വിവരം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് രമേശ് സിന്‍ഹയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. വൈകീട്ട് മൂന്നുമണിക്ക് യുപി സര്‍ക്കാരിനുവേണ്ടി എജി കോടതിയില്‍ ഹാജരായി സ്വീകരിച്ച നടപടികളെക്കുറിച്ച് ധരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരേ നിയമവിരുദ്ധനടപടികള്‍ സ്വീകരിച്ചുവരുന്ന യോഗി ആദ്യത്യനാഥ് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്.

അലഹബാദ് ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുകയും കോടതി അവധിയായതിനാല്‍ ഇന്ന് രാവിലെ 10ന് പ്രത്യേക സിറ്റിങ് ചേര്‍ന്ന് കേസ് പരിഗണനയ്‌ക്കെടുക്കുകയുമായിരുന്നു. ചിത്രങ്ങള്‍ പൊതുനിരത്തില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അന്യായമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വ്യക്തമാക്കി. 2019 ഡിസംബര്‍ 19ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ അക്രമത്തില്‍ പങ്കാളികളായെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടേതടക്കമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും ലഖ്‌നോവില്‍ സ്ഥാപിച്ചത്.

പ്രശസ്ത ആക്ടിവിസ്റ്റ് സദാഫ് ജാഫര്‍, മനുഷ്യാവകാശ അഭിഭാഷകന്‍ മുഹമ്മദ് ഷുഹൈബ്, ആക്ടിവിസ്റ്റും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ് ആര്‍ ദാരാപുരി തുടങ്ങിയവര്‍ അടക്കം 60 ഓളം പേരുടെ ചിത്രങ്ങളാണ് ബാനറുകളിലുണ്ടായിരുന്നത്. അക്രമത്തില്‍ പങ്കെടുത്തവരുടേതെന്ന തരത്തില്‍ ചിത്രങ്ങളും വിലാസവുമടക്കം റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചവര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ബാനര്‍ സ്ഥാപിച്ചിരുന്നത്. ലഖ്‌നോവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് പ്രദേശത്തെ പ്രധാന റോഡിലും നിയമസഭാ മന്ദിരത്തിന് മുന്നിലുമുള്ള പ്രധാന ജങ്ഷനിലുകളിലുമാണ് ഹോര്‍ഡിങ്ങുകള്‍ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് കോടതിയെ അറിയിച്ചു. എന്നാല്‍, ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് നല്ല വിവേകമുണ്ടാവണമെന്നും മൂന്നുമണിക്ക് മുമ്പായി ബാനര്‍ നീക്കംചെയ്യണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. Highly Unjust':Allahabad HC Directs Removal Of Banners Containing Photos Of Persons Accused Of Violence By 3 PM

Tags: