സ്റ്റാന്‍ സ്വാമിയുടെ ആശുപത്രിവാസം തുടരാന്‍ ഹൈക്കോടതി ഉത്തരവ്

സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഐസിയുവില്‍ ചികിൽസയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

Update: 2021-07-05 01:11 GMT

മുംബൈ: മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകന്‍ സ്റ്റാൻ സ്വാമിയുടെ ആശുപത്രിവാസം ദീര്‍ഘിപ്പിച്ചു. ജൂലൈ ആറുവരെ സ്റ്റാന്‍ സ്വാമി മുബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തുടരണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഐസിയുവില്‍ ചികിൽസയിലാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി, ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ, എന്‍ ജെ ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മെയ് 28നാണ് ഇദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലില്‍ നിന്ന് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്.

പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ സ്റ്റാന്‍ സ്വാമിയ്ക്ക് കൊവിഡും ബാധിച്ചിരുന്നു. അതിനിടെ സ്റ്റാൻ സ്വാമിയെ ആരോ​ഗ്യനില താളംതെറ്റിയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേസില്‍ അടുത്ത വാദം ചൊവ്വാഴ്ച കേള്‍ക്കും.

അതിനിടെ നിയമപ്രകാരം കേസെടുത്തിട്ടുള്ളവർക്ക് ജാമ്യം അനുവദിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന യുഎപിഎ സെക്ഷൻ 43 ഡി (5) ചോദ്യം ചെയ്ത് സ്വാമി വെള്ളിയാഴ്ച ഹൈക്കോടതിയിൽ പുതിയ ഹരജി നൽകി. കുറ്റക്കാരായുള്ളവര്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ ലംഘിക്കുന്ന വകുപ്പാണിതെന്ന് ഹരജിയില്‍ പറയുന്നു.