പ്രളയത്തില്‍ റോഡ് ഒലിച്ചുപോയി; മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന 30 അംഗ മലയാളി സംഘം ഹിമാചലിലെ കുളു മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്തെത്തിയത്.

Update: 2019-08-20 06:58 GMT

ഷിംല: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ റോഡ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍പ്രദേശില്‍ കുടുങ്ങി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന 30 അംഗ മലയാളി സംഘം ഹിമാചലിലെ കുളു മണാലിയില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്തെത്തിയത്.

ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി സംഘം ഹിമാചലിലുണ്ട്. ഇവരോടൊപ്പം ചില വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപോര്‍ട്ട്. സമുദ്രനിരപ്പില്‍നിന്ന് 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്രതുടരാനാവാത്ത അവസ്ഥയിലാണ് സംഘം. ഹിമാചലിലെ റോഡുകളെല്ലാം തകര്‍ന്നുകിടക്കുകയാണ്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ തല്‍ക്കാലിക റോഡ് നിര്‍മിച്ചാണ് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

വെറും രണ്ടുദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈവശമുള്ളത്. ഈ പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധവും തകരാറിലാണ്. സാറ്റലൈറ്റ് ഫോണ്‍വഴി മഞ്ജു സഹോദരന്‍ മധുവാര്യരെ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകമറിയുന്നത്. മധുവാര്യര്‍ ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരനെ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഹിമാചല്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപോര്‍ട്ട്.  

Tags:    

Similar News