'രാജഭരണമല്ല, വേണ്ടത് സ്വരാജ്'; മാധ്യമപ്രവര്‍ത്തകനെതിരേ യുഎപിഎ ചുമത്തിയതിനെ വിമര്‍ശിച്ച് കപില്‍ സിബല്‍

സ്വന്തം ലക്ഷ്യം നേടുന്നതിനും രാജ്യത്തിനകത്തെ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും കേന്ദ്രം യുഎപിഎ ഉപയോഗിക്കുമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അതിന് മുമ്പുള്ള രാജഭരണം മടക്കിക്കൊണ്ടുവരികയല്ല'- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു

Update: 2020-10-09 02:08 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ വാര്‍ത്താശേഖരണത്തിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെിതരേ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകനെതിരെ യുഎപിഎ ചുമത്തി കേസ്. ഹാഥ്‌റസിലെത്തിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയിച്ചാണ് ഈ നടപടി.

സ്വന്തം ലക്ഷ്യം നേടുന്നതിനും രാജ്യത്തിനകത്തെ വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനും കേന്ദ്രം യുഎപിഎ ഉപയോഗിക്കുമെന്ന് ഞാന്‍ മുമ്പൊരിക്കല്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞിരുന്നതാണ്. നമുക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്, അതിന് മുമ്പുള്ള രാജഭരണം മടക്കിക്കൊണ്ടുവരികയല്ല'- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും രംഗത്തെത്തി.

അതേസമയം, അന്യായമായി രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബഹനാന്‍, ബിനോയ് വിശ്വം എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്യുജെ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രിംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ.വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News