കൊവിഡ് വാക്‌സിനുകൾ 'സഞ്ജീവനി', ജനങ്ങൾ കിംവദന്തികൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി

പ്രതിരോധ മരുന്ന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതര പാർശ്വഫലങ്ങളുണ്ടായാൽ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Update: 2021-01-16 15:12 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പ്രതിരോധ വാക്‌സിനുകൾ 'സഞ്ജീവനി' എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍. പൊതുജനങ്ങൾ മരുന്നുകൾക്കെതിരേ നടക്കുന്ന പ്രചരണങ്ങൾക്ക് വശംവദരാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനായി കൊവാക്സിൻ, കൊവിഷീൽഡ്‌ എന്നിങ്ങനെ രണ്ടു തദ്ദേശീയ മരുന്നുകൾക്കാണ് രാജ്യം നിലവിൽ അനുമതി നൽകിയിരിക്കുന്നത്.

പോളിയോ, വസൂരി പോലുള്ള മഹാമാരികളെ വിജയിച്ചവരാണ് നമ്മൾ. ഇപ്പോൾ രാജ്യം കൊറോണ വൈറസിനെതിരായ യുദ്ധത്തിന്റെ നിർണ്ണായക ഘട്ടത്തിലാണെന്ന് മന്ത്രി സൂചിപ്പിച്ചു. രണ്ട് കൊവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രാപ്തി ള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടുമായി നടന്ന കൊവിഡ് വാക്‌സിന്‍ വിതരണോദ്‌ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. അതിന് മുന്നോടിയായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ആദ്യ വാക്സിൻ സ്വീകരണ വേദിയിൽ ഹര്‍ഷ് വര്‍ധന്‍ എത്തിയിരുന്നു. രാജ്യത്ത് നടന്ന പ്രതിരോധ ശ്രമങ്ങളിൽ പിന്തുണച്ച ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ സംരക്ഷണ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്കും മന്ത്രി നന്ദി പറഞ്ഞു.

കൊവിഷീല്‍ഡും കൊവാക്‌സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹര്‍ഷ് വര്‍ധന്‍ നല്‍കി. ഇരു വാക്സിനുകൾക്കും വിദഗ്ധ അനുമതി ഉള്ളതാണെന്നും ഇവ തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രതിരോധ മരുന്ന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതര പാർശ്വഫലങ്ങളുണ്ടായാൽ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വാക്സിൻ സ്വീകരിക്കുന്നവരെല്ലാം സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്യുന്നുണ്ട്. 

Similar News