രാജസ്ഥാനിലെ ഗുജ്ജര്‍ സംവരണപ്രക്ഷോഭം അവസാനിപ്പിക്കുന്നു

രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സംവരണ സമര നേതാവ് കിരോറി സിങ് ബെയ്ന്‍സ്ല അറിയിച്ചു. പ്രക്ഷോഭത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എല്ലാ തടസങ്ങളും ഉടന്‍തന്നെ നീക്കണമെന്ന് അദ്ദേഹം സമരക്കാരോട് അഭ്യര്‍ഥിച്ചു.

Update: 2019-02-16 10:34 GMT

ജയ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനംചെയ്ത അഞ്ചുശതമാനം സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എട്ടുദിവസമായി രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗക്കാര്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നു. രാജ്യത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സംവരണ സമര നേതാവ് കിരോറി സിങ് ബെയ്ന്‍സ്ല അറിയിച്ചു. പ്രക്ഷോഭത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എല്ലാ തടസങ്ങളും ഉടന്‍തന്നെ നീക്കണമെന്ന് അദ്ദേഹം സമരക്കാരോട് അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍രംഗത്തും അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് ട്രെയിന്‍ ഗതാഗതവും ദേശീയ പാതയും തടസ്സപ്പെടുത്തിയാണ് അഞ്ച് പിന്നാക്ക വിഭാഗക്കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. പിന്നാക്ക സമുദായങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് ഒബിസി സംവരണത്തിന് പുറമേ ഒരുശതമാനം അധിക സംവരണം ലഭിക്കുന്നുണ്ട്. ഇത് അഞ്ചുശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. റെയില്‍വേ ട്രാക്കുകള്‍ കൈയേറി സമരം ശക്തമാക്കിയതിനെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ജനജീവിതം താറുമാറാവുകയും ചെയ്തു. തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഗുജ്ജറുകള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ല് നിയമസഭയില്‍ പാസാക്കി.

എന്നാല്‍, ബില്ല് നിയമക്കുരുക്കില്‍പ്പെട്ട് യാഥാര്‍ഥ്യമാവാതിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഗുജ്ജറുകള്‍ പ്രക്ഷോഭം തുടരുകയായിരുന്നു. എന്നാല്‍, സംവരണ ബില്ല്് നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പുലഭിച്ച സാഹചര്യത്തിലാണ് പ്രക്ഷോഭത്തില്‍നിന്ന് പിന്‍മാറാന്‍ ഗുജ്ജറുകള്‍ തീരുമാനിച്ചത്. ഗുജ്ജര്‍ സമുദായത്തിന് ആവശ്യങ്ങള്‍ മുഖ്യമന്ത്രി പരിഗണിച്ചതില്‍ നന്ദിയുണ്ടെന്ന് ഗുജ്ജര്‍ സമര നേതാവ് കിരോറി സിങ് ബെയ്ന്‍സ്ലയുടെ മകന്‍ വിജയ് ബെയ്്ന്‍സ്ല വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് ഗുജ്ജാര്‍ സമുദായത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.






Tags:    

Similar News