പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് വർഷം പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ
ബലാത്സംഗം ചെയ്യുകയും പിന്നീട് അവളുടെ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
വഡോദര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് വർഷത്തിലധികം പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ. ബാഗ്ല മുഖി ബ്രഹ്മസ്ത്ര വിദ്യാമന്ദിറിലെ ആത്മീയ ഗുരു പ്രശാന്ത് ഉപാധ്യായെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യം വഞ്ചന കേസിൽ അറസ്റ്റിലായ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഉപാധ്യായയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസാണിത്.
2015 നും 2019 നും ഇടയിൽ 12 തവണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഗോത്രി പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം നടക്കുമ്പോൾ താനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ഉപാധ്യായയുടെ ആത്മീയ പ്രസംഗം കേൾക്കാൻ കുടുംബാംഗങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു. അവധിക്കാലത്ത് ആശ്രമത്തിൽ സേവന പ്രവർത്തനത്തിൽ ഏർപ്പെടാനും കുടുംബം പറഞ്ഞിരുന്നു.
2015 ൽ പരാതിക്കാരിക്ക് 16 വയസ്സുള്ളപ്പോൾ, ഉപാധ്യായ അവളെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ഒരു ടാബ്‌ലെറ്റ് നൽകി അബോധാവസ്ഥയിലാക്കി. അവളെ ബലാത്സംഗം ചെയ്യുകയും പിന്നീട് അവളുടെ നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
ഒരു സ്ത്രീയെ വഞ്ചിച്ചുവെന്നാരോപിച്ച് ഉപാധ്യായയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗോത്രി പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ബലാത്സംഗ കേസും ഇയാൾ നേരിടുന്നുണ്ട്. ഏറ്റവും പുതിയ കേസിൽ, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമം എന്നീ കുറ്റങ്ങൾക്ക് ഉപാധ്യായയ്‌ക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
