ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം

Update: 2025-06-23 14:54 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടു സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും വിജയം. വിസാവദാര്‍ സീറ്റില്‍ എഎപിയുടെ ഗോപാല്‍ ഇറ്റാലിയ വിജയിച്ചു. ബിജെപിയുടെ കിരിത് പട്ടേലിനെ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നിതിന്‍ റാന്‍പാരിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബിജെപി എംഎല്‍എ ഭൂപേന്ദ്ര ഭയാനി കഴിഞ്ഞവര്‍ഷം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് വിസാവദാറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2007 ന് ശേഷം ഇതുവരെ വിസാവദാറില്‍ ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 2025 ല്‍ നടന്ന പട്ടീദാര്‍ സമരത്തിലൂടെയാണ് ഗോപാല്‍ ഇറ്റാലിയ സംസ്ഥാനത്ത് ശ്രദ്ധേയനാകുന്നത്.

ഗുജറാത്തിലെ കാഡി മണ്ഡലത്തില്‍ ബിജെപിയുടെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. പട്ടികജാതി സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ രമേശ് ചാവ്ഡയെ 39,452 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.

പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു. എഎപിയുടെ സഞ്ജീവ് അറോറ 10,637 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ഭാരത് ഭൂഷണ്‍ അഷുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ ജിവാന്‍ ഗുപ്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.പശ്ചിമ ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആലിഫ അഹമ്മദ് അരലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്.




Tags: