വിമാനത്താവളങ്ങളും വിമാനസര്‍വീസുകളും സര്‍ക്കാര്‍ നടത്തേണ്ട; എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ഡിസംബറോടെ- കേന്ദ്ര വ്യോമയാനമന്ത്രി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിനു നല്‍കിയതിനെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാനമന്ത്രിയുടെ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്. നമോ ആപ്പില്‍ ഒരു വിര്‍ച്വല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു വ്യോമയാനമന്ത്രി.

Update: 2020-08-31 15:39 GMT

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളും വിമാനസര്‍വീസുകളുമൊന്നും സര്‍ക്കാര്‍ നടത്തേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ ഇന്ത്യ നല്ലൊരു ആസ്തിയാണ്, വളരെ മികച്ച റെക്കോര്‍ഡുമുണ്ട്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും നടത്തരുത്. ഈ വര്‍ഷംതന്നെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണപ്രക്രിയ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് പാട്ടത്തിനു നല്‍കിയതിനെ കേരള സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാനമന്ത്രിയുടെ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്. നമോ ആപ്പില്‍ ഒരു വിര്‍ച്വല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു വ്യോമയാനമന്ത്രി. എന്റെ ഹൃദയം തൊട്ട് പറയട്ടെ, സര്‍ക്കാര്‍ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും നടത്താന്‍ പാടില്ല.

തിരുവനന്തപുരത്തേത് അടക്കം നൂറിലേറെ വിമാനത്താവളങ്ങള്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയാണ് നടത്തുന്നത്. കൂടുതല്‍ വിമാനത്താവളങ്ങള്‍ സമീപഭാവിയില്‍തന്നെ സ്വകാര്യമേഖലയ്ക്കു കൈമാറുമെന്നാണു മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങള്‍ നല്‍കുന്ന സൂചന. എയര്‍ ഇന്ത്യയുടെ ലേലത്തിന് ബിഡ് സമര്‍പ്പിക്കാനുള്ള സമയപരിധി കൊവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 30 വരെ നീട്ടിയിട്ടുണ്ട്.

ജനുവരി 27ന് ആരംഭിച്ച ഓഹരി വില്‍പ്പന ശ്രമങ്ങള്‍ കൊവിഡ് സാഹചര്യത്തിലാണ് നീണ്ടുപോവുന്നത്. നാലുതവണയാണ് ലേലം മാറ്റിവച്ചത്. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ലഖ്നോ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി എന്നീ ആറ് പ്രധാന വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

മല്‍സര ബിഡ്ഡിങ് പ്രക്രിയയ്ക്ക് ശേഷം അദാനി എന്റര്‍പ്രൈസസാണ് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതിന് യോഗ്യത നേടിയത്. ഈ വര്‍ഷാവസാനത്തോടെ ആഭ്യന്തരവിമാനയാത്ര കൊവിഡിനു മുമ്പുള്ള അവസ്ഥയിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News