വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമ നടപടികളില്‍നിന്ന് സംരക്ഷണം വേണമെന്ന് സെറം മേധാവി

നിസ്സാര ആരോപണങ്ങള്‍ ഉയരുമ്പോള്‍, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വാക്സിന്‍ കാരണം എന്തെങ്കിലും സംഭവിക്കാം എന്ന സംശയം നിലനില്‍ക്കും.

Update: 2020-12-19 18:31 GMT

ന്യൂഡല്‍ഹി: നിയമനടപടികളില്‍ നിന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡാര്‍ പൂനാവാല. നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിന്‍ നിര്‍മതാക്കള്‍ ഇത് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമ വ്യവഹാരങ്ങള്‍ക്കെതിരേ നിര്‍മാതാക്കള്‍ക്ക്, പ്രത്യേകിച്ച് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. കോവാക്സും മറ്റ് രാജ്യങ്ങളും ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അഡാര്‍ പൂനാവാല പറഞ്ഞു.

നിസ്സാര ആരോപണങ്ങള്‍ ഉയരുമ്പോള്‍, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വാക്സിന്‍ കാരണം എന്തെങ്കിലും സംഭവിക്കാം എന്ന സംശയം നിലനില്‍ക്കും. ശരിയായ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പകര്‍ച്ചവ്യാധിയുടെ സമയത്ത്, യുഎസ് ഒരു നിയമം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് സെറം മേധാവിയുടെ പ്രതികരണം. കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരേ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു. വാക്‌സിന്‍ പരീക്ഷണത്തിന് ശേഷം നാഡീസംബന്ധമായും മറ്റ് ശാരീരിക പ്രയാസങ്ങളും നേരിടുന്നെന്നാണ് ചെന്നൈ സ്വദേശിയായ 40 കാരന്‍ ആരോപിച്ചത്.