മുടി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

Update: 2022-01-26 02:18 GMT

മുംബൈ: രാജ്യത്തുനിന്നുള്ള മുടി കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. വാണിജ്യമന്ത്രാലയത്തിനു കീഴിലുളള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡി (ഡിജിഎഫ്ടി) ന്റെ അനുമതിയോടെ മാത്രമേ ഇനി മുടി കയറ്റുമതി നടത്താവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. നിയന്ത്രണങ്ങളുടെ അഭാവം കള്ളക്കടത്തിന് കാരണമാവുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു നടപടി. ഇന്ത്യക്കു പുറമേ ചൈന, കംബോഡിയ, വിയറ്റ്‌നാം, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മുടി കയറ്റുമതി ചെയ്യുന്നുണ്ട്.

വിഗ് നിര്‍മാണത്തിനും മറ്റ് സൗന്ദര്യവര്‍ധക ഉപകരണ നിര്‍മാണത്തിനുമാണു കയറ്റുമതി ചെയ്യപ്പെടുന്ന മുടി കൂടുതലായും ഉപയോഗിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് 14.4 കോടി ഡോളറിന്റെ മുടി കയറ്റുമതി നടന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ മുടി കയറ്റുമതിക്കാര്‍ സ്വാഗതം ചെയ്തു. ഇത് തങ്ങളുടെ ദീര്‍ഘകാല ആവശ്യമാണെന്ന് ഹ്യൂമന്‍ ഹെയര്‍ ആന്റ് ഹെയര്‍ പ്രൊഡക്‌സ് മാനുഫാക്‌ചേഴ്‌സ് ആന്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുനില്‍ എമാനി പറഞ്ഞു. ഇപ്പോള്‍ ഈ നിയന്ത്രണത്തോടെ, യഥാര്‍ഥ കയറ്റുമതിക്കാര്‍ക്ക് മാത്രമേ ഉല്‍പ്പന്നം കയറ്റുമതി ചെയ്യാന്‍ കഴിയൂ- അദ്ദേഹം പറഞ്ഞു.

Tags:    

Similar News