ഗോപാൽ മേനോന്റെ ഡോക്യുമെന്ററി ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീലിൽ

2016-ൽ കശ്മീരിൽ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂൽ ഹംസയുടെ കഥയാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്.

Update: 2020-10-10 17:09 GMT

കോഴിക്കോട്: ഗോപാൽ മേനോന്റെ ഡോക്യുമെന്ററി ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വചിത്ര മത്സരമായ 

മൈ റോഡ് റീലിൽ. കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട ക്യാമാറാമാന്റെ കഥപറയുന്ന ഡോക്യുമെന്ററി മൈ റോഡ് റീൽ (My RØDE Reel) അന്താരാഷ്ട്ര മൽസരത്തിലേയ്ക്ക് തിരെഞ്ഞെടുക്കപ്പെട്ടു. ഗോപാൽ മേനോന്റെ "ദി ബ്രോക്കൺ ക്യാമറ" (The Broken Camera) എന്ന മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് മൽസര വിഭാഗത്തിലേയ്ക്ക് തിരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

2016-ൽ കശ്മീരിൽ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂൽ ഹംസയുടെ  കഥയാണ് ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സംഘർഷഭരിതമായ കശ്മീർ താഴ്വരയിൽ ഭരണകൂടം വർഷിച്ച പെല്ലറ്റുകളാൽ കാഴ്ച നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂൽ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ചിത്രം കാണുവാൻ :-

https://www.youtube.com/watch?v=2gqQ9v76LUg


വോട്ട് ചെയ്യാനുള്ള ലിങ്ക്:-

https://myrodereel.com/watch/10266


ആസ്ത്രേലിയൻ മൈക്രോഫോൺ നിർമ്മാണ കമ്പനിയായ റോഡ് (RØDE )ആണ് "മൈ റോഡ് റീൽ" (My RØDE Reel) മത്സരം നടത്തുന്നത്. വിഷ്വൽ എഡിറ്റിംഗ് സോഫ്റ്റ് വെയർ കമ്പനിയായ അഡോബി, അലക്സാ ക്യാമറകൾ നിർമിക്കുന്ന അരായ്, പാനസോണിക് ലൂമിക്സ് തുടങ്ങി നിരവധി പങ്കാളികൾ ഇതിന്റെ സംഘാടകരായുണ്ട്.

2016 സെപ്റ്റംബറിൽ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരിൽ നിരവധി പ്രതിഷേധസമരങ്ങൾ ഉണ്ടായി. അത്തരത്തിൽ സമാധാനപരമായി നടന്ന ഒരു പ്രതിഷേധസമരത്തിന്റെ ചിത്രങ്ങളെടുത്തുകൊണ്ടിരിക്കെയാണ് സുരക്ഷാ സൈന്യം നടത്തിയ പെല്ലറ്റ് വർഷത്തിൽ സുഹൈബിന്റെ കണ്ണിൽ പരിക്കേറ്റത്.

പ്രതിഷേധത്തിന്റെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്ന തന്റെയടുക്കലേയ്ക്ക് വന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അകാരണമായി തന്റെ നേർക്ക് പെല്ലറ്റ് ഗൺ ഉപയോഗിച്ച് പെല്ലറ്റ് വർഷിക്കുകയായിരുന്നു. താൻ ക്യാമറ ഉയർത്തിക്കാട്ടി ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞിട്ടും അയാൾ അത് വകവെച്ചില്ലെന്നും സുഹൈബ് ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് കശ്മീരിൽ പോയി സുഹൈബിന്റെ അനുഭവങ്ങൾ പ്രമേയമാക്കിയ ഡോക്യുമെന്ററി ഗോപാൽ മേനോൻ ചിത്രീകരിച്ചത്.