ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടി പൂ പറിച്ചു; 40 ദലിത് കുടുംബങ്ങള്‍ക്ക് ഗ്രാമത്തില്‍ ഊരുവിലക്ക്

സംഭവമറിഞ്ഞ ഉടന്‍തന്നെ വീട്ടുടമയോട് തങ്ങള്‍ മാപ്പുപറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ നിരഞ്ജന്‍ നായിക് പറഞ്ഞു. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഉടന്‍തന്നെ യോഗം ചേരുകയും തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2020-08-21 05:50 GMT

ഭുവനേശ്വര്‍: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍നിന്ന് 15 വയസുകാരി പൂ പറിച്ചതിനെ തുടര്‍ന്ന് 40 ദലിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ച് ഒരു ഗ്രാമം. ഒഡീഷയിലെ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമത്തില്‍നിന്നാണ് ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രണ്ടാഴ്ചയായി 40 ദലിത് കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്‌കരിച്ച് ഗ്രാമത്തിന് പുറത്താക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പാണ് ഉയര്‍ന്ന ജാതിയിലുള്ള വ്യക്തിയുടെ വീട്ടില്‍നിന്ന് പെണ്‍കുട്ടി പൂ പറിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി പൂ മോഷ്ടിച്ചെന്ന പരാതിയുമായി വീട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. ഇത് ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ചു.

ഒടുവില്‍ ദലിത് സമുദായത്തില്‍പ്പെട്ട 40 കുടുംബങ്ങളെ ഗ്രാമത്തില്‍നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍പെട്ട നായിക് സമുദായക്കാരാണ്. സംഭവമറിഞ്ഞ ഉടന്‍തന്നെ വീട്ടുടമയോട് തങ്ങള്‍ മാപ്പുപറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അച്ഛന്‍ നിരഞ്ജന്‍ നായിക് പറഞ്ഞു. എന്നാല്‍, ഒരു വിഭാഗം ആളുകള്‍ ഉടന്‍തന്നെ യോഗം ചേരുകയും തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കടകളില്‍നിന്നും തങ്ങള്‍ക്ക് സാധനങ്ങളൊന്നും നല്‍കുന്നില്ലെന്നും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കുറഞ്ഞത് അഞ്ചുകിലോമീറ്റര്‍ നടക്കേണ്ട അവസ്ഥയാണെന്നും ഗ്രാമവാസികളിലൊരാളായ ജ്യോതി നായിക് പറയുന്നു. നായിക് സമുദായ അംഗങ്ങളെല്ലാം ചേര്‍ന്ന് തങ്ങളെ ഊരുവിലക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും പോലിസ് സ്റ്റേഷനിലും ആഗസ്ത് 17ന് പരാതി നല്‍കിയിട്ടുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പോവുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങളുടെ സമുദായത്തിലെ അധ്യാപകരോട് മറ്റെവിടെയെങ്കിലും ജോലിതേടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്രാമീണറോഡില്‍ വിവാഹം, സംസ്‌കാരം എന്നിവയ്ക്ക് ഘോഷയാത്ര നടത്താനും പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ദലിത് സമുദായക്കാരോട് സംസാരിക്കരുതെന്ന് ഗ്രാമീണരോട് ആവശ്യപ്പെട്ടതായി ഗ്രാമ സര്‍പഞ്ചും തീരുമാനമെടുത്ത സമിതി അംഗങ്ങളും സ്ഥിരീകരിച്ചു. എന്നാല്‍, മറ്റ് ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചു. ദലിത് സമുദായക്കാരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടത് ശരിയാണെന്നും അത് അവര്‍ ചെയ്ത തെറ്റുകള്‍ മൂലമാണെന്ന് ഗ്രാമവികസന സമിതി സെക്രട്ടറി ഹര്‍മോഹന്‍ മല്ലിക് പറഞ്ഞു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണിതെന്നും ഒടുവില്‍ അത് പരിഹരിക്കപ്പെടുമെന്നും ഗ്രാമ സര്‍പഞ്ച് പ്രണബന്ധു ദാസ് പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിനെതിരേ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ പട്ടികജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം തെറ്റായ പരാതി നല്‍കിയതാണ് ഏറ്റുമുട്ടലിന് കാരണമായത്. അതിന്റെ പേരില്‍ ദലിത് സമുദായക്കാരോട് ഭൂരിപക്ഷസമുദായക്കാര്‍ സംസാരിക്കരുതെന്ന് സമിതി തീരുമാനമെടുത്തു. സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് നീങ്ങുകയാണെന്നും സര്‍പഞ്ച് കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കിയ ശേഷം രണ്ടുപ്രാവശ്യം സമാധാനയോഗങ്ങള്‍ ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരമായില്ലെന്നാണ് ഊരുവിലക്കപ്പെട്ട കുടുംബങ്ങള്‍ പറയുന്നത്. 

Tags: