നൂറോളംപേര്‍ ചെന്നൈയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചു; 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കൊള്ളയടിച്ചു

മാനേജറെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ സംഘം 15 ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നു

Update: 2020-10-09 19:19 GMT

ചെന്നൈ: നൂറോളം പേര്‍ ഉള്‍പ്പെട്ട സംഘം ചെന്നൈ തൗസന്റ് ലൈറ്റ്‌സിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നു കയറി അക്രമം നടത്തിയതായി പരാതി. തുടര്‍ന്ന് മാനേജറെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ സംഘം 15 ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നു.

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയും കെട്ടിട ഉടമയും തമ്മിലുള്ള വാടക തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ മാനേജര്‍ കുത്തബ്ബുദ്ദീനെ (55) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒമ്പതോടെ വെള്ള ടീഷര്‍ട്ട് ധരിച്ച പത്തംഗ സംഘം സൂപ്പര്‍മാര്‍ക്കറ്റിലത്തെി മാനേജറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം 90 ഓളം പേര്‍ സ്ഥലത്തെത്തി സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ചു.

സാധനങ്ങള്‍ വാങ്ങാനെത്തിയ ചിലര്‍ വിവരം അറിയിച്ചതോടെ പോലിസ് സ്ഥലത്തെത്തി. അപ്പോഴേക്കും സംഘത്തിലെ നിരവധി പേര്‍ ഒരു മിനി ട്രക്കില്‍ കയറി രക്ഷപ്പെട്ടു. കുറച്ചുപേരെ പോലിസ് പിടികൂടിയിട്ടുണ്ട്.