ബെംഗളൂരുവില്‍ കൂട്ടബലാല്‍സംഗം, അഞ്ചംഗ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

Update: 2025-10-22 15:22 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ നഗരപ്രാന്തത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരിയായ ടീച്ചര്‍ നല്‍കിയ ക്വട്ടേഷനാണോ എന്ന് പോലിസ് സംശയിക്കുന്നുണ്ട്.

ബെംഗളൂരു ഗംഗോണ്ടനഹള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും പണവും ആഭരണങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി എതിര്‍ത്തതോടെ സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. മൂന്നംഗ സംഘം യുവതിയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ മറ്റ് രണ്ടുപേര്‍ ആരും വരാതെ നോക്കി കാവല്‍ നിന്നു. പ്രതികള്‍ പോയതിന് പിന്നാലെ യുവതി പോലിസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലിസ് അതിക്രമത്തിന് കാവല്‍ നിന്ന രണ്ടുപേരെയും കണ്ടെത്തി.

യുവതിയെ ആക്രമിച്ച മൂന്നുപേരും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലിസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരി നല്‍കിയ ക്വട്ടേഷനാണോ എന്ന് സംശയമുണ്ട്. ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്‌സ് എത്തുന്നത് ഫ്‌ലാറ്റിലെ മറ്റ് താമസക്കാര്‍ക്ക് അലോസരം ഉണ്ടാക്കിയിരുന്നു. യുവതിയെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് അയല്‍വാസിയായ ടീച്ചര്‍ ഫ്‌ലാറ്റ് ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് തന്റെ ഒരു വിദ്യാര്‍ഥിയുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാന്‍ ഇവര്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളാണ് അതിക്രമം നടത്തിയത്.