കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ മരിച്ചു; മുത്തശ്ശിക്ക് ഗുരുതര പരിക്ക്

Update: 2026-02-22 08:16 GMT

തിരുപ്പൂര്‍: കാട്ടാന ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മാവടപ്പു സെറ്റില്‍മെന്റിലെ കര്‍ഷകനായ തിരുമാന്റെ മകന്‍ വരുണ്‍ ആണ് മരിച്ചത്. ആനമല കടുവാ സങ്കേതത്തിലെ (എടിആര്‍) മാവടപ്പു സെറ്റില്‍മെന്റിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി ചികിത്സയിലാണ്. തിരുമാനും കുടുംബാംഗങ്ങളും ശനിയാഴ്ച വൈകീട്ട് തങ്ങളുടെ വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വെള്ളം തേടിയെത്തിയ ആന ഇവരെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വരുണ്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തിരുമാന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ട് മറ്റ് ഗ്രാമവാസികള്‍ ഓടിയെത്തിയാണ് ആനയെ ഓടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോയമ്പത്തൂരിലെ കോട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് ഉടുമലൈപേട്ട് വനംവകുപ്പ് റേഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്.