മുന്‍ കേന്ദ്രമന്ത്രി പണ്ഡിറ്റ് സുഖ്‌റാം അന്തരിച്ചു

Update: 2022-05-11 04:46 GMT

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ്‌റാം (94) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മകന്‍ അനില്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്. മെയ് നാലിനാണ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. തുടര്‍ന്ന് മാണ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധചികില്‍സയ്ക്കായാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അഞ്ച് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചു.

1993 മുതല്‍ 1996 വരെയുള്ള കാലയളവില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയായിരുന്നു. 1963 മുതല്‍ 1984 വരെ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലുമെത്തി. 2011ല്‍ അഴിമതി കേസില്‍ അദ്ദേഹത്തെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 1984ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ജൂനിയര്‍ മന്ത്രിയായിരുന്നു. സുഖ് റാമിന്റെ മകന്‍ അനില്‍ ശര്‍മ മാണ്ഡിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. സംസ്‌കാരം പിന്നീട്.

Tags:    

Similar News