കുട്ടികൾ വഴിതെറ്റാൻ കാരണം സ്ത്രീശാക്തീകരണം; സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി സിബിഎസ്ഇ ചോദ്യപേപ്പർ

ഒരു ലേഖനഭാഗം വായിച്ച ശേഷം ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങളാണ് വിവാദത്തിലായത്. ചോദ്യങ്ങൾക്ക് മുന്നോടിയായി ചോദ്യ പേപ്പറിൽ നൽകിയിരിക്കുന്ന ലേഖനഭാഗത്തിലാണ് വിവാദ പരാമർശങ്ങൾ.

Update: 2021-12-13 17:55 GMT

ന്യൂഡൽഹി: കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി സിബിഎസ്ഇ പുറത്തിറക്കിയ പത്താം ക്ലാസ് പരീക്ഷാ ചോദ്യക്കടലാസിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും. സമൂഹത്തിൽ സ്ത്രീശാക്തീകരണവും ഫെമിനിസ്റ്റ് ആശയങ്ങളും ശക്തിപ്പെട്ടതാണ് കൗമാരക്കാർ വഴിതെറ്റാൻ കാരണമാകുന്നതെന്നാണ് ചോദ്യപേപ്പറിൽ നൽകിയിരിക്കുന്ന വിവരണത്തിലെ പരാമർശങ്ങൾ. ഇതിനെതിരേ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവുമായി എത്തിയത്. വിഷയം പാർലമെൻറിൽ ഉയർത്തിക്കാണിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഒരു ലേഖനഭാഗം വായിച്ച ശേഷം ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങളാണ് വിവാദത്തിലായത്. ചോദ്യങ്ങൾക്ക് മുന്നോടിയായി ചോദ്യ പേപ്പറിൽ നൽകിയിരിക്കുന്ന ലേഖനഭാഗത്തിലാണ് വിവാദ പരാമർശങ്ങൾ. ഭർത്താവിൻ്റെ കീഴിലാണ് ഭാര്യയുടെ സ്ഥാനം എന്ന് സ്ത്രീകൾ മനസ്സിലാക്കിയാൽ മാത്രമേ ചെറുപ്പം മുതലേ അനുസരണശീലം ഉണ്ടാകൂ എന്നും ഭർത്താവിനെ അനുസരിച്ചു ഭാര്യ കഴിയുന്നതാണ് മികച്ച മാതൃകയെന്നുമാണ് ചില ചോദ്യങ്ങളുടെ ഭാഗമായി നൽകിയിരിക്കുന്ന വിവരണത്തിലെ പരാമർശങ്ങൾ. കഴിഞ്ഞ ശനിയാഴ്ച നടന്ന പരീക്ഷയുടെ ചോദ്യ പേപ്പറാണ് വിവാദവിഷയം. ഈ വിവരണങ്ങൾ തെറ്റിദ്ധാരണാജനകവും പിന്തിരിപ്പനുമാണെന്നാണ് പലരും ആരോപിക്കുന്നത്.

"ഭാര്യയെ സ്വതന്ത്രയാക്കിയതാണ് കുട്ടികൾക്കു മേൽ മാതാപിതാക്കൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടുത്തിയത് എന്നതാണ് പലരും മനസ്സിലാക്കാൻ വൈകുന്ന കാര്യം." വിവരണത്തിൽ ഇങ്ങനെയും ഒരു പരാമർശമുണ്ടായിരുന്നു. അതേസമയം, ഈ വിവരണത്തിൻ്റെ കർത്താവിൻ്റെ നിലപാട് എന്താണെന്നായിരുന്നു ഒരു ചോദ്യം ഉണ്ടായിരുന്നത്. ലേഖകൻ ഒരു മെയിൽ ഷോവനിസ്റ്റോ പരുക്കനായ വ്യക്തിയോ ആണോ എന്നായിരുന്നു ഉത്തരങ്ങൾക്കുള്ള സാധ്യതകളായി ഉണ്ടായിരുന്നത്. എന്നാൽ ജീവിതത്തെ സന്തോഷത്തോടെ കാണുന്ന ആളാണ് ലേഖകൻ എന്നതായിരുന്നു ശരിയായ ഉത്തരമെന്നാണ് ഇംഗ്ലീഷ് വാർത്താ വെബ്സൈറ്റായ ദ ക്വിൻ്റിൻ്റെ റിപോർട്ടിൽ പറയുന്നത്.

സംഭവം വിവാദമായതിനു പിന്നാലെ ഈ ഭാഗം പരീക്ഷയിൽ നിന്ന് ഒഴിവാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ഈ ചോദ്യങ്ങൾക്ക് എല്ലാ കുട്ടികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സിബിഎസ്ഇ തിങ്കളാഴ്ച അറിയിച്ചു. പിന്തിരിപ്പിൻ ആശയങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണ് ചോദ്യ പേപ്പറിലെ പരാമർശങ്ങൾ എന്നു കാണിച്ച് ചില രക്ഷിതാക്കൾ തങ്ങളെ സമീപിച്ചിരുന്നതായും സിബിഎസ്ഇ വ്യക്തമാക്കി. ചോദ്യങ്ങൾ പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് സിബിഎസ്ഇ ഇത് ഒഴിവാക്കിയത്.