വാക്‌സിന് ജിഎസ്ടി ഇളവില്ല; പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30 വരെ ബാധകം

പുതുക്കിയ നികുതി സെപ്തംബ‍ർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി.

Update: 2021-06-12 16:59 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടേയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോ​ഗത്തിലാണ് നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം, വാക്സിന്റെ ജിഎസ്ടിയിൽ മാറ്റം വരുത്തിയിട്ടില്ല.

മരുന്ന്, ഓക്‌സിജൻ, ഓക്‌സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. പൾസ് ഓക്സിമീറ്റർ, കൊവിഡ് ചികിൽസക്കുള്ള മരുന്നുകൾ, ടെസ്റ്റിങ് കിറ്റ് തുടങ്ങി എല്ലാ കൊവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസ് സേവനത്തിനുളള ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചു.

ബ്ലാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നായ ആംഫോടെർസിൻ ബിയെയും കൊവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്നെയും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക്‌ ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു. അതേസമയം പുതുക്കിയ നികുതി സെപ്തംബ‍ർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്തമാക്കി. 

Similar News