പ്രളയം; ഹിമാചലില്‍ കുടുങ്ങിക്കിടക്കുന്നത് 47 മലയാളി വിദ്യാര്‍ഥികള്‍

Update: 2023-07-11 13:24 GMT
മണാലി: ഹിമാചല്‍പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ഥികളാണ് മണാലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മണാലിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ഥികളും ഉണ്ട്. ഇവരില്‍ 27 പേര്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവരും 18 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഉള്ളവരാണ്. കൊച്ചിയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോട്ടലിന്റെ വിവരം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചലില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നതിനായി ഡല്‍ഹി കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടിട്ടുണ്ട്. മലയാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക ഇടപെടലുകള്‍ക്ക് പുറമേ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹിമാചലിലെ മലയാളി സംഘടനകള്‍ എന്നിവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഹിമാചല്‍പ്രദേശില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചന്ദേര്‍താല്‍, പഗല്‍നല്ല, ലാഹോള്‍, സ്പീതി എന്നീ മേഖലകളിലായി 300ലധികം വിനോദസഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നുണ്ട്.






Tags: