വിമാനം തകര്‍ന്നു വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക്; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2025-06-12 12:33 GMT
വിമാനം തകര്‍ന്നു വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക്; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

അഹ്‌മദാബാദ്: എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തില്‍ ഹോസ്റ്റലിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇതിനോടകം പുറത്തുവരികയും ചെയ്തു. ഹോസ്റ്റല്‍ മെസിലേക്ക് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന സമയമായിരുന്നു. പാത്രങ്ങളില്‍ ഭക്ഷണം എടുത്ത് വച്ചിട്ടുള്ളതും ചിത്രങ്ങളില്‍ കാണാം. വിമാനം തകര്‍ന്നുവീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തതിന് പിന്നാലെ അഗ്‌നിശമന സേന ഇവിടെയെത്തി. ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് ആദ്യ ഘട്ടത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്താവളത്തില്‍ നിന്ന് 1.38ന് പറയുന്നര്‍ന്ന് അഞ്ച് മിനിറ്റിന് ശേഷമാണ് വിമാനം തകര്‍ന്നത്. 625 അടി ഉയരത്തിലേക്ക് പോയതിന് ശേഷമാണ് താഴേക്ക് പതിച്ചത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്. പറന്നു പൊങ്ങിയപ്പോള്‍ തന്നെ അപായസന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാല്‍ തിരികെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു.





Similar News