സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ട്വീറ്റ്: ദീപിക സിങ് രജാവത്തിനെതിരേ കേസ്

നവരാത്രിയുമായി ബന്ധപ്പെട്ട് ദുർഗാദേവിയെ ചിത്രീകരിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പറയുന്ന കാർട്ടൂണാണ് അഭിഭാഷക പങ്കുവച്ചത്

Update: 2020-10-26 07:55 GMT

ന്യൂഡൽഹി: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാർട്ടൂൺ ട്വീറ്റ് ചെയ്തതിന് അഭിഭാഷക ദീപിക സിങ് രജാവത്തിനെതിരേ ജമ്മു കശ്മീർ പോലിസ് കേസെടുത്തു. 2018ൽ കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായത് ദീപികയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അഭിഭാഷകയ്ക്കെതിരായ കേസ്.

വിവിധ ആളുകളിൽ നിന്നുള്ള പരാതികളെ തുടർന്നാണ് ഇക്കാര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുക, മത വികാരങ്ങൾ വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിന്മേൽ നടപടി സ്വീകരിക്കുന്ന ഐപിസി 295 എ, 505 (ബി) (2) വകുപ്പുകൾ പ്രകാരമാണ് രാജാവത്തിനെതിരേ കേസെടുത്തിട്ടുള്ളതെന്നാണ് വിവരം.

ചൊവ്വാഴ്ച, രാജാവത്ത് ട്വീറ്റ് ചെയ്ത ഒരു കാർട്ടൂണിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. നവരാത്രിയുമായി ബന്ധപ്പെട്ട് ദുർഗാദേവിയെ ചിത്രീകരിച്ച് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പറയുന്ന കാർട്ടൂണാണ് അഭിഭാഷക പങ്കുവച്ചത്. എഫ്‌ഐ‌ആറിൽ രേഖപ്പെടുത്തിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളവയാണ്. അഭിഭാഷകയ്ക്കെതിരേ നടപടിയെടുക്കുന്നതിന് മുമ്പ്, ട്വീറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് സൈബർ സെല്ലിന്റെ റിപോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.