റമദാന്‍ മാസത്തില്‍ ഫാഷന്‍ ഷോ; സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Update: 2025-03-10 15:59 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന വിവാദ ഷാഷന്‍ ഷോയുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സ്വകാര്യ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ സര്‍ക്കാരിന് പങ്കില്ലെന്നും റമദാന്‍ അല്ലായിരുന്നെങ്കില്‍ പോലും പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താനും അദ്ദേഹം ഉത്തവിട്ടു.

ഫാഷന്‍ ഷോ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തി.പുണ്യമാസത്തില്‍ തന്നെ ഇത്തരമൊരു ഫാഷന്‍ ഷോ നടത്തിയതിനെയും അദ്ദേഹം അപലപിച്ചു. ഫാഷന്‍ ഷോയുടെ സംഘടകര്‍ പൊതുജനവികാരത്തെ മാനിച്ചില്ലെന്നും ഷോ എവിടെയാണ് നടക്കുന്നതെന്നോ, അതിന്റെ സമയക്രമത്തേ പറ്റിയോ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം നിയമ സഭയില്‍ പറഞ്ഞു. നിയമലംഘന പ്രവര്‍ത്തനം ഒരിക്കലും അനുവദിക്കില്ല. ടൂറിസത്തിന്റെ പേരില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ സമ്മതിക്കില്ല'- ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
നിയമസഭ സമ്മേളനത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങളും സ്വതന്ത്രരും ഫാഷന്‍ ഷോയെ അശ്ലീലമെന്ന് വിമര്‍ശിച്ചു. വിവാദത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഫാഷന്‍ ഷോയുടെ അണിയറക്കാരായ ശിവന്‍ ആന്‍ഡ് നരേഷ് ആഡംബര ബ്രാന്‍ഡ് രംഗത്തെത്തി. ക്രിയാത്മകത പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ എക്‌സ് കുറിപ്പില്‍ പറഞ്ഞു.

മാര്‍ച്ച് ഏഴിന് ഗുല്‍മാര്‍ഗില്‍ വെച്ചാണ് സ്വകാര്യ ഫാഷന്‍ ഷോ നടന്നത്. ആഡംബര ഡിസൈനര്‍ ബ്രാന്‍ഡായ ശിവന്‍ ആന്‍ഡ് നരേഷിന്റെ പതിനഞ്ചാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ചുള്ള ഷോയായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തായതോടെ പ്രതിഷേധം ഉയരുകയായിരുന്നു.





Tags: