കർഷകർ 'തീവ്രവാദികളുടെ' കൈകളിലേക്ക് വഴുതിവീണെന്ന് മുൻ ഹിമാചൽ മുഖ്യമന്ത്രി ശാന്ത കുമാർ
പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അത്തരം ഘടകങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കർഷകരോടും സർക്കാരിനോടും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
ധർമ്മശാല: മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തിന് തീവ്രവാദികൾ ധനസഹായം നൽകുന്നുണ്ടെന്നും അവരുടെ കൈകളിലേക്ക് അതിവേഗം വഴുതിവീഴുകയാണെന്നും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ശാന്ത കുമാർ ആരോപിച്ചു.
പ്രക്ഷോഭത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അത്തരം ഘടകങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കർഷകരോടും സർക്കാരിനോടും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. മന്ത്രിമാരുടെ നീണ്ട ചർച്ചകൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിനും ശേഷവും കർഷകരുടെ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നത് നിർഭാഗ്യകരമാണെന്ന് മുൻ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കൂടിയായ കുമാർ പറഞ്ഞു.
ചില എൻജിഒകൾ കോടിക്കണക്കിന് രൂപ ധനസഹായം നൽകി. ചില തീവ്രവാദികൾ പ്രക്ഷോഭത്തിൽ പങ്കുചേർന്നതിനാൽ ഈ പ്രക്ഷോഭം നിർണായക ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് കുമാർ ആരോപിച്ചു. ഇപ്പോൾ പ്രക്ഷോഭത്തിന്റെ നേതൃത്വം വയലുകളിൽ പ്രവർത്തിക്കുന്ന കർഷകരുടെ കൈയിലല്ല, പ്രധാനമായും പഞ്ചാബിലെ രാഷ്ട്രീയ നേതാക്കളുടെ കൈയിലാണ്. പുതിയ നിയമത്തിലൂടെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ രാജ്യമെമ്പാടും വിൽക്കാൻ കഴിയുമെന്നും ഇത് കമ്മീഷൻ ഏജന്റുമാരുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.