കർഷക പ്രക്ഷോഭം: ആർഎൽപി നേതാവ് മൂന്ന് പാർലിമെന്ററി സമിതിയിൽ നിന്ന് രാജിവച്ചു
കാർഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണയ്ക്കുന്നതിനായി ബനിവാൾ ഡിസംബർ 26 ന് വിപുലമായ റാലിയും പ്രഖ്യാപിച്ചു.
ജയ്പൂർ: കാർഷിക നിയമം പിൻവലിക്കാത്തതിനെ തുടർന്ന് രാജസ്ഥാനിലെ എൻഡിഎയുടെ ഏക സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർഎൽപി) എൻഡിഎ വിടുന്നു. അതിന് മുന്നോടിയായി ആർഎൽപി നേതാവും നാഗൗറിൽ നിന്നുള്ള എംപിയുമായ ഹനുമാൻ ബനിവാൾ പാർലമെന്റിന്റെ മൂന്ന് വ്യത്യസ്ത കമ്മിറ്റികളിൽ നിന്ന് രാജി പ്രഖ്യാപിച്ചു. എൻഡിഎയുമായുള്ള സഖ്യം തുടരാണോ എന്ന തീരുമാനം ഡിസംബർ 26 ന് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണയ്ക്കുന്നതിനായി ബനിവാൾ ഡിസംബർ 26 ന് വിപുലമായ റാലിയും പ്രഖ്യാപിച്ചു. തന്റെ പാർട്ടി എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിൽക്കുമെന്ന് ശനിയാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരേ ഡിസംബർ 12 ന് ഡൽഹിയിലേക്ക് റാലി സംഘടിപ്പിക്കുവാൻ ആർഎൽപി പദ്ധതിയിട്ടിരുന്നുവെങ്കിലും അത് പിന്നീട് 26ലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ കർഷകർ പ്രക്ഷോഭം ശക്തമാക്കി. ഉപരോധ സമരം മൂലം ഡൽഹി-ജയ്പൂർ ഹൈവേ സ്തംബിച്ചു. അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ ആഹ്വാനത്തെത്തുടർന്ന് കർഷകരുടെ പ്രക്ഷോഭം കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യമെമ്പാടും ശക്തിപ്പെടുകയാണ്.