'ദില്ലി ചലോ' സമരത്തിനിടെ കര്‍ഷകന് ദാരുണാന്ത്യം; മരണം കണ്ണീര്‍ വാതകം ശ്വസിച്ചതിനാല്‍

Update: 2024-02-16 09:42 GMT

ന്യൂഡല്‍ഹി: കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ചിനിടെ കര്‍ഷകന് ദാരുണാന്ത്യം. മാര്‍ച്ച് നാലാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് 65 കാരനായ കര്‍ഷകന്‍ മരിച്ചത്. കര്‍ഷക സമരത്തിനായി പഞ്ചാബില്‍ നിന്നെത്തിയ ഗ്യാന്‍ സിംഗ് എന്ന കര്‍ഷകനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കര്‍ഷക സമരത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീര്‍ വാതകം ഗ്യാന്‍ സിംഗ് ശ്വസിച്ചിരുന്നെന്നും ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഗുരുദാസ്പൂര്‍ ജില്ലയിലെ ചച്ചേകി ഗ്രാമത്തില്‍ നിന്നുള്ള ഗ്യാന്‍ സിംഗ്, കൂടെയുള്ള കര്‍ഷകര്‍ക്കൊപ്പം സമര മുഖത്ത് ഉറങ്ങുകയായിരുന്നു, പുലര്‍ച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് രാജ്പുര സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ഗ്യാന്‍ സിംഗിനെ പട്യാല രജീന്ദ്ര മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഒക്‌സിജെനറെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.45 ഓടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെ (കെഎംഎം) ഘടകമായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ്സി) അംഗമായിരുന്നു ഗ്യാന്‍ സിംഗ്. ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഗ്യാന്‍ സിംഗിന്റെ കുടുംബത്തിനുള്ളത്. ഫെബ്രുവരി 13 പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്ന സ്ഥലത്ത് ഗ്യാന്‍ സിംഗ് ഉണ്ടായിരുന്നുവെന്നും അന്ന് മുതല്‍ അയാള്‍ അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്നവെന്ന് ഗ്യാന്‍ സിംഗിന്റെ അനന്തരവന്‍ ജഗദീഷ് പറയുന്നു.






Tags:    

Similar News