വീണ്ടും കര്‍ഷക ആത്മഹത്യ; സിംഗുവില്‍ സമരത്തിനിടെ ജീവനൊടുക്കുന്ന നാലാമത്തെ കര്‍ഷകന്‍

കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സിംഗുവില്‍ ചേരും.

Update: 2021-01-09 18:42 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗാവ് സാഹിബ് ജില്ലയിലെ മഷ്‌റായ് ഗ്രാമത്തില്‍നിന്നുള്ള അമരീന്ദര്‍ സിങ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കേന്ദ്രത്തിനെതിരേ സമരം ചെയ്യുന്നതിനിടെ സിംഗുവില്‍ ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം നാലായി ഉയര്‍ന്നു. സമരം ചെയ്യുന്ന പ്രധാന പന്തലിന്റെ പിന്‍വശത്തുവച്ചാണ് കൃഷിക്കാരന്‍ വിഷം കഴിച്ചത്.

സമരപ്പന്തലിന് മുന്നില്‍വച്ച് അവശനിലയില്‍ കാണുകയും സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിങ് സിര്‍സ അമരീന്ദറിനെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍വച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സിര്‍സ അറിയിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് സിംഗുവില്‍ ചേരും. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. മുന്നോട്ടുള്ള സര്‍ക്കാരുമായുള്ള സഹകരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാവും. മകരസംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് ഉല്‍സവം ആഘോഷിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags: