ബന്ദിപ്പൂര്‍ വനമേഖലയില്‍നിന്ന് മൂന്നംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോയി; നാല് പേര്‍ അറസ്റ്റില്‍

Update: 2025-03-06 05:07 GMT

ബെംഗളൂരു: ബന്ദിപ്പൂര്‍ വനമേഖലയില്‍നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ മൂന്നംഗ കുടുംബത്തെ പോലിസ് രക്ഷിച്ചു. പണമിടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കു പിന്നാലെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി വിജയപുരയിലെ ഹൊന്നഹല്ലിയിലെ ഫാം ഹൗസില്‍ തടവിലിട്ട 4 പേരെ അറസ്റ്റ് ചെയ്തു.മാര്‍ച്ച് ഒന്നിനു രാവിലെ 11.45നാണ് ബെംഗളൂരു സ്വദേശികളായ നിഷാദ് (35), ഭാര്യ ചന്ദന (29), 7 വയസ്സുള്ള മകന്‍ എന്നിവര്‍ ബന്ദിപ്പൂര്‍ വനമേഖലയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ മുറിയെടുത്തത്. വിശ്രമത്തിനുശേഷം കാറില്‍ സ്ഥലം കാണാനിറങ്ങിയ ഇവരെ മറ്റു 2 കാറുകളിലായി പ്രതികള്‍ പിന്തുടര്‍ന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി.





കുടുംബം തിരിച്ചെത്താത്തതോടെ റിസോര്‍ട്ട് അധികൃതര്‍ പോലിസില്‍ വിവരം അറിയിച്ചു. അക്രമികളുടെ കാറുകളിലൊന്നു റിസോര്‍ട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 3 പ്രതികളെക്കൂടി പിടികൂടാന്‍ ശ്രമം തുടരുകയാണെന്നു പോലിസ് അറിയിച്ചു.