അസമില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ അസം മന്ത്രിയും ഗോലഘട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ അജന്ത നിയോഗും ലഖിപൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജ്ദീപ് ഗോവാലയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

Update: 2020-12-29 14:10 GMT

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസില്‍നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമാവുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ട് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ അസം മന്ത്രിയും ഗോലഘട്ടില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുമായ അജന്ത നിയോഗും ലഖിപൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ രാജ്ദീപ് ഗോവാലയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഹെന്‍ഗ്രബാരിയിലെ ബിജെപി സംസ്ഥാന ഓഫിസില്‍ അസം ബിജെപി പ്രസിഡന്റ് രഞ്ജിത് ദാസും സംസ്ഥാന ധനകാര്യ, വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിശ്വശര്‍മയും പങ്കെടുത്ത പരിപാടിയിലാണ് മുതിര്‍ന്ന നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഡിസംബര്‍ 25നാണ് കോണ്‍ഗ്രസ് അജന്ത നിയോഗിനെ പുറത്താക്കിയത്. തനിക്ക് കോണ്‍ഗ്രസുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസമുണ്ടെന്നും പാര്‍ട്ടിയില്‍ അച്ചടക്കമില്ലെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം അജന്ത നിയോഗ് പറഞ്ഞു.

പാര്‍ട്ടിയുടെ ദേശീയ നേതൃത്വം താഴെത്തട്ടുകളെ പരിഗണിക്കുന്നില്ല. കുറച്ചുനാള്‍ മുമ്പ് ഞാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ കണ്ടു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് എന്നോട് പെരുമാറിയ രീതി എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള (എഐയുഡിഎഫ്) കോണ്‍ഗ്രസ് സഖ്യം പോലുള്ള മറ്റ് പ്രശ്‌നങ്ങളുണ്ടിവിടെ. പാര്‍ട്ടി ജനാധിപത്യപരമായ തീരുമാനങ്ങളെടുക്കുന്നില്ല. ദിശാബോധമില്ലാത്ത പാര്‍ട്ടിയാണിത്. അവരുടെ ദേശീയ നേതൃത്വം അടിത്തട്ടിലുള്ള തൊഴിലാളികളെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസുമായി വേര്‍പിരിയാനുള്ള തീരുമാനമെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഗോലഘട്ട് നിയോജകമണ്ഡലത്തില്‍നിന്ന് മല്‍സരിക്കുമോയെന്ന ചോദ്യത്തിന്, പാര്‍ട്ടിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു നിയോഗിന്റെ മറുപടി. രാജ്ദീപ് ഗോവാലയെ ഒക്ടോബര്‍ 9നാണ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ കാഴ്ചയില്ലാത്തതും നേതാവില്ലാത്തതുമായ പാര്‍ട്ടിയാണെന്ന് ഗോവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അവര്‍ക്ക് അസമിനെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ല. അത്തരമൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത് ഉചിതമാണെന്ന് ഞാന്‍ കരുതിയില്ല. പ്രധാനമന്ത്രി മോദിയുടെയും അസം മുഖ്യമന്ത്രി സോനോവാളിന്റെയും നേതൃത്വത്തില്‍ ബിജെപി തൊഴിലാളികള്‍ക്കായി ക്ഷേമപദ്ധതികള്‍ കൊണ്ടുവരുന്നു. സാധാരണ ബിജെപി പ്രവര്‍ത്തകര്‍ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളെ സേവിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയില്‍ ചേരാന്‍ എന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 126 സീറ്റുകളുള്ള അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം മധ്യത്തിലാണ്.

Tags: