നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസ്: ബിജെപി നേതാവ് ചിന്‍മയാനന്ദിന് ജാമ്യം

ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് ലൈഗികമായി ചൂഷണം ചെയ്യല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചിന്‍മയാനന്ദിനുമേല്‍ ചുമത്തിയിരിക്കുന്നത്.

Update: 2020-02-03 11:27 GMT

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ചിന്‍മയാനന്ദിന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് തിങ്കളാഴ്ച ചിന്‍മയാനന്ദിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ബലാല്‍സംഗ കേസില്‍ ചിന്‍മയാനന്ദിനെ അറസ്റ്റുചെയ്തത്.

ഉത്തര്‍പ്രദേശില്‍നിന്നുള്ള 23 കാരിയായ നിയമവിദ്യാര്‍ഥിയാണ് 73 കാരനായ ചിന്‍മയാനന്ദിനെതിരേ പരാതി നല്‍കിയിരുന്നത്. ചിന്‍മയാനന്ദ് അധ്യക്ഷനായ സ്ഥാപനത്തിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. ചിന്‍മയാനന്ദ് തന്നെ ഒരുവര്‍ഷത്തോളം ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്ത് ലൈഗികമായി ചൂഷണം ചെയ്യല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചിന്‍മയാനന്ദിനുമേല്‍ ചുമത്തിയിരിക്കുന്നത്.

കോളജില്‍ പ്രവേശനം നേടാന്‍ സഹായിച്ചതിനു പിന്നാലെ ചിന്‍മയാനന്ദ് തന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. താന്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. തോക്കുകാണിച്ച് ഭീഷണിപ്പെടുത്തി ചിന്‍മയാനന്ദിന്റെ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് മസാജ് ചെയ്യിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. 

Tags:    

Similar News