കന്നട താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ്: കര്‍ണാടക മുന്‍മന്ത്രിയുടെ മകന്റെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ബംഗളൂരുവില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരേ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ ആദിത്യവര്‍മയെ കാണാനില്ലെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-09-15 10:18 GMT

ബംഗളൂരു: കന്നഡ ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കര്‍ണാടക മുന്‍മന്ത്രിയുടെ മകന്റെ വസതിയില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം റെയ്ഡ് നടത്തി. അന്തരിച്ച മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ ബംഗ്ലാവിലാണ് കേസന്വേഷിക്കുന്ന സംഘം റെയ്ഡ് നടത്തിയത്. ബംഗളൂരുവില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരേ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ ആദിത്യവര്‍മയെ കാണാനില്ലെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

മയക്കുമരുന്ന് കേസില്‍ ആദിത്യ ആല്‍വയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 15 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായും പോലിസ് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. വസതി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഹെബ്ബലിനടുത്തുള്ള ആദിത്യ ആല്‍വയുടെ വീട്ടില്‍ 'ഹൗസ് ഓഫ് ലൈഫ്' എന്ന പേരിലാണ് റെയ്ഡ് നടത്തിയതെന്ന് സിസിബി പ്രസ്താവനയില്‍ പറഞ്ഞു. നാലേക്കറിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവ് മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ ആദിത്യ ആല്‍വ ഉപയോഗിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. മയക്കുമരുന്ന് കടത്തില്‍ സിനിമാ മേഖലയിലെ പ്രമുഖരെ കൂടാതെ രാഷ്ട്രീയരംഗത്തുള്ളവര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

Tags: