'നാളെ രാത്രി എട്ടു മണിക്കുള്ളില്‍ എല്ലാവര്‍ക്കും പണം കൊടുത്ത് തീര്‍ത്തിരിക്കണം', ഇന്‍ഡിഗോയ്ക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

Update: 2025-12-06 14:47 GMT

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യത്തുടനീളം എണ്ണൂറിലധികം സര്‍വീസുകള്‍ തടസപ്പെട്ടതോടെ ഇന്നും വിമാന യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയുടെ നിരുത്തരവാദിത്തപരമായ രീതിയെ വിമര്‍ശിച്ച് കേന്ദ്രവും രംഗത്തെത്തി. അതിനിടെ നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കാല താമസമില്ലാതെ മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. റീഫണ്ട് നടപടികള്‍ ഞായറാഴ്ച രാത്രി 8 മണിയോടെ പൂര്‍ത്തിയാക്കണം എന്ന് മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. റദ്ദാക്കലുകള്‍ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാര്‍ക്ക് റീ ഷെഡ്യൂളിങ്് ചാര്‍ജുകള്‍ ഈടാക്കരുതെന്നും വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, ചെന്നെ, ബെംഗളുരു, കേരളം എന്നിവിടങ്ങളിലായാണ് ഇന്ന് 800 ലധികം സര്‍വീസുകള്‍ റദ്ദാക്കിയത്. ബെംഗളുരുവില്‍ മാത്രം 200നടുത്ത് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ യാത്ര സൈറ്റുകളില്‍ ഓപ്പണാക്കിയിട്ടുമുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന ക്കമ്പനികള്‍ നാലിരിട്ടിവരെ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. നോക്കുകുത്തിയാകുന്നുവെന്ന ശക്തമായ ആക്ഷേപത്തിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പരിധി നിശ്ചയിച്ചത്. നികുതി ഉള്‍പ്പെടാതെ 500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 7500 രൂപയാണ് നിരക്ക്.

500 മുതല്‍ ആയിരം കിലോമീറ്റര്‍ വരെ 12000 രൂപ, ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ വരെ പതിനയ്യായിരം, 1500ന് മുകളില്‍ പതിനെട്ടായിരം എന്നതാണ് നിരക്ക്. ബിസിനസ് ക്ലാസിന് ബാധകമാകില്ല.പ്രതിസന്ധി കഴിയുംവരെയാകും ഈ നിരക്കുകള്‍. ടിക്കുകള്‍ റദ്ദാക്കിയതിലൂടെയുള്ള റീഫണ്ട് നാളെ രാത്രി 8 മണിക്കകം യാത്രക്കാര്‍ക്ക് ലഭ്യമാക്കണം. ലഗേജുകള്‍ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇന്‍ഡിഗോയുടെ തലയില്‍ മാത്രം ചുമത്തി സര്‍ക്കാര്‍ മാറി നില്‍ക്കരുതെന്നും ശക്തമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.