എല്ലാ ഇന്ത്യക്കാരും ആര്‍എസ്എസ്സിന് ഹിന്ദുക്കള്‍: മോഹന്‍ ഭാഗവത്

ഡല്‍ഹിയില്‍ ആര്‍എസ്എസ്സിന്റെ പ്രത്യേകപരിപാടിയുമായി ബന്ധപ്പെട്ട് വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസ്സിന്റെ ഹിന്ദുത്വകാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭാഗവത് വിശദീകരിച്ചത്.

Update: 2019-09-24 13:12 GMT

ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന വാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഓരോ ഇന്ത്യാക്കാരനും ആര്‍എസ്എസ്സിന് ഹിന്ദുക്കളാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഹിന്ദുയിസത്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതൊരു ആശയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ആര്‍എസ്എസ്സിന്റെ പ്രത്യേകപരിപാടിയുമായി ബന്ധപ്പെട്ട് വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസ്സിന്റെ ഹിന്ദുത്വകാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭാഗവത് വിശദീകരിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും പരിപാടിയില്‍ പങ്കെടുത്തു.

കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയപൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി. കശ്മീരില്‍ പ്രത്യേക പദവി നീക്കംചെയ്തത് രാജ്യത്ത് സമാധാനവും ഐക്യവുമുണ്ടാവാന്‍ സഹായിക്കും. കശ്മീരികള്‍ക്ക് ഭൂമിയും തൊഴിലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയെന്നത് ആര്‍എസ്എസ്സിന്റെ ദീര്‍ഘകാല ആവശ്യമാണ്. ദേശീയ പൗരത്വപട്ടികയിലൂടെ ആരെയും പുറത്താക്കാനല്ല ഉദ്ദേശിക്കുന്നത്. രാജ്യത്തെ പൗരന്‍മാരല്ലാത്തവരെ തിരിച്ചറിയുന്നതിനുവേണ്ടിയാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ആര്‍എസ്എസ് പിന്തുണയ്ക്കും. ലോകത്ത് ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരിടത്തും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുവിന്റെ പേരിലുള്ള ആക്രമണത്തെ ആര്‍എസ്എസ് അപലപിക്കുന്നു. സംഘടനാപ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണം. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് സമവായമുണ്ടാവണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. രാമക്ഷേത്രം, ഗോവധനിരോധനം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് അറിയിച്ച 50 സ്ഥാപനങ്ങളില്‍നിന്നുള്ള 80ഓളം മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍എസ്എസ് വിലക്കേര്‍പ്പെടുത്തി.  

Tags: