തിഹാര്‍ ജയിലില്‍ ജമ്മു കശ്മീര്‍ എംപി എന്‍ജിനീയര്‍ റാഷിദിന് മര്‍ദ്ദനം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പിന്നില്‍ എച്ച്‌ഐവി ബാധിതരായ ട്രാന്‍സ് തടവുകാര്‍

Update: 2025-09-06 08:05 GMT

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന വേളയില്‍ ജമ്മു കശ്മീര്‍ എംപി ഷെയ്ഖ് അബ്ദുല്‍ റാഷിദിനെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ ആക്രമിച്ചതായി റിപോര്‍ട്ട്. തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാര്‍ട്ടി (എഐപി) വക്താവ് പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളില്‍ മനപ്പൂര്‍വ്വം ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിച്ചുകൊണ്ട് തിഹാര്‍ ജയിലധികൃതര്‍ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു.

അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടതെന്നും എഐപി പറഞ്ഞു. എച്ച്‌ഐവി ബാധിതരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ഇവര്‍. മനപ്പൂര്‍വ്വം കശ്മീരി തടവുകാര്‍ക്കൊപ്പം ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ടാ സംഘങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി കശ്മീരികളെ ആസൂത്രിതമായി ലക്ഷ്യം വെച്ചുകൊണ്ടിരിക്കുകയാണെന്നും റാഷിദ് തന്റെ അഭിഭാഷകരോടായി പറഞ്ഞതായി എഐപി ആരോപിച്ചു. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എഐപി ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിന് പിന്നില്‍ കൊലപാതക ഗൂഢാലോചനാ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എംപിക്ക് നിസാര പരിക്കേ ഉള്ളൂ എന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ തടവുകാര്‍ക്കൊപ്പം മൂന്നാം ജയിലിലാണ് റാഷിദിനെ പാര്‍പ്പിച്ചിരിക്കുന്നത്. അവാമി ഇത്തിഹാദ് പാര്‍ട്ടിയുടെ സ്ഥാപകനാ റാഷിദ് കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബരാമുള്ള നിയോജക മണ്ഡലത്തില്‍ നിന്ന് ഒമര്‍ അബ്ദുള്ളയേയും സജ്ജാദ് ഗാനി ലോണിനെയും പരാജയപ്പെടുത്തിയാണ് ലോക്‌സഭയില്‍ എത്തിയത്. 2,04,142 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു റാഷിദിന് ലഭിച്ചത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍, ബജറ്റ് സമ്മേളന സമയത്ത് റാഷിദിന് കസ്റ്റഡി പരോള്‍ ലഭിച്ചിരുന്നു.





Tags: